ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം ബാധിച്ച് ഒരുമരണം. ഇതാദ്യമായാണ് തമിഴ്‌നാട്ടിൽ ഡെൽറ്റ പ്ളസ് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത്. മധുരയിലാണ് മരണം റിപ്പോർട് ചെയ്‌തതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു.
അതേസമയം, ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച് ചികിൽസയിലായിരുന്ന രോഗികളിൽ രണ്ടുപേർ രോഗമുക്‌തി നേടിയെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. ചെന്നൈയിലെ 32കാരിയായ നഴ്‌സും കാഞ്ചീപുരം സ്വദേശിയായ ഒരാളുമാണ് രോഗമുക്‌തി നേടിയത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ സ്രവം പരിശോധിച്ചപ്പോഴാണ് ഡെൽറ്റ പ്ളസ് സ്‌ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കം പുലർത്തിയവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 20ഓളം പേർക്ക് രോഗം സ്‌ഥിരീകരിച്ചു എന്നാണ് റിപ്പോർട്. കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്‌ഥാനങ്ങളിലും ഡെൽറ്റ പ്ളസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
Read also: കോവിഡ്; രാജ്യത്തെ സാമ്പിൾ പരിശോധന 40 കോടി കടന്നു