ചെന്നൈ: തമിഴ്നാട്ടിലെ തിരുവെള്ളൂരിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിന്റെ തലയറുത്ത് റെയിൽപാളത്തിൽ പ്രദർശിപ്പിച്ച് പകവീട്ടൽ. കഴിഞ്ഞ ജനുവരിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പോരിന്റെ ഭാഗമായി 3 പേരെ കൊലപ്പെടുത്തി തലയറുത്ത് മാറ്റിയ കേസിലെ പ്രതിയായ മാധവൻ എന്ന ഗുണ്ടാനേതാവിനാണ് ദാരുണാന്ത്യം. തിരുവെള്ളൂരിലെ ഗിമഡി പൂണ്ടിയിലാണ് സംഭവം നടന്നത്.
കോളേജ് വിദ്യാർത്ഥിയടക്കം മൂന്ന് പേരെയാണ് മാധവനും സംഘവും കൊന്ന് തലയറുത്തു മാറ്റി റെയിൽവേ ട്രാക്കിൽ പ്രദർശനത്തിന് വെച്ചത്. സമാനമായ രീതിയിലാണ് മാധവന്റെ കൊലപാതകവും നടന്നത്, ഇയാളുമായി ശത്രുതയുള്ള ഗുണ്ടാസംഘളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് തൊട്ട് മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഒരാഴ്ച മുൻപാണ് ഗ്രാമത്തിലെത്തിയത്. ഇന്നലെ രാവിലെയോടെ റെയിൽവേ സ്റ്റേഷന് സമീപത്തെ യൂക്കാലിപ്സ് തോട്ടത്തിൽ നിന്നും തലയില്ലാത്ത നിലയിൽ ഇയാളുടെ ശരീരം കണ്ടെടുക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അവിടെയെത്തിയ പോലീസ് നടത്തിയ തിരച്ചിലിൽ രണ്ട് കിലോമീറ്റർ ദൂരെയുള്ള റെയിൽവേ ട്രാക്കിൽ നിന്നും മാധവന്റെ ശിരസ് കണ്ടെടുത്തു.
നേരത്തെ ഇയാൾ ഉൾപ്പെട്ട കൊലപാതകക്കേസിൽ സമാനമായ രീതിയിലായിരുന്നു ശിരസ് കിടന്നിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ സംഭവസ്ഥലത്തെത്തി. കൊലപാതകവും, തട്ടിക്കൊണ്ടുപോകലും അടക്കം പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മാധവൻ.