ശ്രീനഗർ: പാക്കിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങൾ വർധിച്ച് വരികയാണെന്ന് ബിഎസ്എഫ് (അതിർത്തി രക്ഷാ സേന). ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ എത്തിക്കുന്നതാണ് ജമ്മു കാശ്‌മീരിൽ നേരിടുന്ന പുതിയ വെല്ലുവിളിയെന്ന് ബിഎസ്എഫ് ഇൻസ്‌പെക്ടർ ജനറൽ എൻ.എസ് ജാംവാൾ വ്യക്തമാക്കി. പുതിയ വെല്ലുവിളികളെ നേരിടാൻ എല്ലാ സുരക്ഷാ ഏജൻസികളും സജ്ജമാണെന്നും ശത്രുസേനയുടെ പദ്ധതികൾ തകർക്കാൻ കനത്ത ജാഗ്രത പാലിക്കുമെന്നും ജാംവാൾ പറഞ്ഞു. ആർഎസ്എസ് പുര സെക്ടറിലെ അർണിയ പ്രദേശത്ത് 62 കിലോ ഹെറോയിനൊപ്പം കോടിക്കണക്കിന് രൂപയും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഇതിനെ സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആയുധങ്ങളും ലഹരിമരുന്നുകളും കടത്താനുള്ള ശ്രമങ്ങൾ, അതിർത്തിയിൽ വെടിവെപ്പ് തുടങ്ങിയ സംഭവങ്ങൾ വർധിച്ചു വരികയാണ്. ഇവ വ്യക്തമാക്കുന്നത് പാക്കിസ്ഥാൻ ഭീകരരുടെ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു എന്നാണ്. ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ എയർ ഡ്രോപ്പ് ചെയ്യുന്നതാണ് ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി’-ജാംവാൾ പറഞ്ഞു. ആദ്യം പഞ്ചാബിലാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്‌തത്. പിന്നീട് ജമ്മു കശ്‌മീരിലേക്കും വ്യാപിക്കുകയായിരുന്നു. ഇത് തടയാനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണ്.
ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ എത്തിക്കാനുള്ള ഭീകരരുടെ ശ്രമം കഴിഞ്ഞ മാസങ്ങളിൽ സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. ജൂൺ 20 ന് റാത്തുവയിൽ യുഎസ് നിർമിത എ4 സെമി ഓട്ടോമേറ്റഡ് കാർബൈനും ഏഴ് ഗ്രനേഡുകളും ഉൾപ്പെടെ ഒരു ഹെക്‌സ കോപ്റ്റർ ഡ്രോൺ സുരക്ഷാ സേന വെടിവെച്ചിട്ടിരുന്നു. രജൗറിയിൽ എയർ ഡ്രോപ്പ് ചെയ്‌ത ആയുധങ്ങളുമായി മൂന്ന് ലഷ്‌കറെ തയ്ബ ഭീകരരെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഇത്തരം വെല്ലുവിളികളെ കുറിച്ച് സേന ബോധവാന്മാരാണെന്നും തടയാൻ വേണ്ട ജാഗ്രത പാലിക്കുന്നുണ്ടെന്നും ജാംവാൾ പറഞ്ഞു. അവസരം ലഭിക്കുന്നിടത്ത് എല്ലാ ഇന്ത്യൻ വിരുദ്ധ ഘടകങ്ങളും ഒത്തു ചേരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.