മലപ്പുറം: എംഎസ്എഫ് നേതാക്കൾക്ക് എതിരായ ‘ഹരിത’ നേതാക്കളുടെ പരാതിയെ നിസാരവൽക്കരിച്ച് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഹരിതയിലും എംഎസ്എഫിലുമുണ്ടായ പ്രശ്‌നങ്ങളെ കുട്ടികള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ എന്ന നിലക്കാണ് മുസ്‌ലിം ലീഗ് കണ്ടത്.
പാർടിക്ക് പുറത്തേക്ക് പ്രശ്‌നങ്ങളെ എത്തിച്ചിട്ട് പോലും വളരെ അനുഭാവപൂര്‍വം ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിനാണ് നേതൃത്വം ശ്രമിച്ചത്. കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ എടുത്ത തീരുമാനം എന്ന നിലക്ക് പാർടി തീരുമാനത്തെ കാണുകയും ഉള്‍ക്കൊണ്ട് പോകുകയുമാണ് ശരിയായ നിലപാടെന്നും പികെ ഫിറോസ് പറഞ്ഞു.
നടപടിക്ക് വിധേയരായവര്‍ പിതൃതുല്യരായ പാർടി നേതൃത്വം എടുത്ത തീരുമാനമായി അതിനെ കണ്ടാല്‍ മതിയെന്നും പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;
2007ൽ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പദവി ഏറ്റെടുത്ത ശേഷം ശിഹാബ് തങ്ങളെ കാണാൻ ചെന്നപ്പോൾ തങ്ങൾ പറഞ്ഞു “കോളേജുകളിൽ ഇപ്പോളധികവും പഠിക്കാൻ വരുന്നത് പെൺകുട്ടികളാണ്. അവർക്കും പ്രവർത്തിക്കാൻ അവരുടേതായ ഒരിടം ഉണ്ടാക്കാവുന്നതാണ്.”
സമാനമായ നിർദ്ദേശം പാർടിയുടെ മൂർച്ചയേറിയ തൂലികയായിരുന്ന പ്രിയപ്പെട്ട റഹീം മേച്ചേരിയും മുമ്പ് പങ്കുവച്ചിരുന്നു. അന്ന് ഞാൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ടാണ് എന്നാണ് എന്റെ ഓർമ. അത്തരം നിരന്തരമായ ചർച്ചകൾക്കൊടുവിലാണ് 2011ൽ ഹരിത സംസ്‌ഥാന കമ്മിറ്റിക്ക് രൂപം നൽകുന്നത്. മുസ്‌ലിം ലീഗ് പാർടിയുടെ വളർച്ചയുടെ ഭാഗമായാണ് ഓരോ ഉപഘടകങ്ങളും രൂപം കൊണ്ടിട്ടുള്ളതെന്ന് അതിന്റെ വളർച്ചാ ചരിത്രം വായിക്കുന്ന ഓരോരുത്തർക്കും മനസിലാവും.
ഒരുകാലത്ത് പല കാരണങ്ങൾ കൊണ്ടും വിദ്യഭ്യാസത്തോടു മുഖം തിരിഞ്ഞു നിന്നിരുന്ന പെൺകുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കാനും അവർക്ക് വിദ്യാഭാസം നൽകാനും വലിയ പങ്ക് വഹിച്ച പാർടിയാണ് മുസ്‌ലിം ലീഗ്. സമുദായ സംഘടനകളും അതിനോടൊപ്പം നിലയുറപ്പിച്ചു. അതിന്റെ തെളിവാണ് അത്തരം സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് തലയുയർത്തി നിൽക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ.
സമീപകാലത്ത് ഹരിതയിലും എംഎസ്എഫിലുമുണ്ടായ പ്രശ്‌നങ്ങളെ കുട്ടികൾക്കിടയിലുണ്ടായ പ്രശ്‌നങ്ങൾ എന്ന നിലക്കാണ് പാർടി കണ്ടത്. പാർടിക്ക് പുറത്തേക്ക് പ്രശ്‌നങ്ങളെ എത്തിച്ചിട്ട് പോലും കുട്ടികളായത് കൊണ്ട് വളരെ അനുഭാവപൂർവം ചർച്ച നടത്തി പ്രശ്‌ന പരിഹാരത്തിനാണ് നേതൃത്വം ശ്രമിച്ചത്. നിരന്തരമായ ചർച്ചകൾക്കൊടുവിൽ പാർടി നേതൃത്വം ഒരു തീരുമാനമെടുത്തു. ആ തീരുമാനം അംഗീകരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഒരു സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അച്ചടക്കം പരമപ്രധാനമാണ്.
ഇവിടെ കുട്ടികളുടെ കാര്യത്തിൽ മുതിർന്നവർ എടുത്ത തീരുമാനം എന്ന നിലക്ക് അതിനെ കാണുകയും ഉൾക്കൊണ്ട് പോവുകയും ചെയ്യുക എന്നത് ഏറ്റവും ശരിയായ നിലപാടാണ്. അതിന് മറ്റ് മാനങ്ങൾ നൽകി ചർച്ചയാക്കുന്നത് ഒട്ടും ആശാവഹമല്ല.
ഹരിതക്ക് ഒരു പുതിയ സംസ്‌ഥാന ഭാരവാഹികളെ പാർടി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. നടപടിക്ക് വിധേയരായവർ പിതൃതുല്യരായ പാർടി നേതൃത്വം എടുത്ത തീരുമാനമായി അതിനെ കണ്ടാൽ മതി. രാഷ്‌ട്രീയ എതിരാളികൾ പലതും പറയും. അവർ ഗുണകാംക്ഷികളാണെന്ന് തെറ്റിദ്ധരിക്കരുത്. മാദ്ധ്യമങ്ങൾക്ക് വാർത്തകളോട് മാത്രമാണ് താൽപ്പര്യവും എന്ന് മനസിലാക്കണം. അക്കൂട്ടത്തിൽ ലീഗിനെ താലിബാനോട് പോലും ഉപമിക്കുന്നവരുടെ അജണ്ടയും കാണാതെ പോവരുത്.
നമുക്ക് ഇനിയും ഒരുപാടു ദൂരം മുന്നോട്ടു പോവാനുണ്ട്. പിന്നിട്ട വഴികൾ കഠിനമേറിയതാണെങ്കിൽ അതിനേക്കാൻ പ്രയാസകരമായ സാഹചര്യത്തിലാണ് നമ്മൾ നിലകൊള്ളുന്നത്. മുസ്‌ലിം ലീഗ് പാർടിയുടെ മഹത്തായ ആശയത്തിന് ശക്‌തി പകരാനും ലക്ഷ്യ പൂർത്തീകരണത്തിന് സഹായകരമായ നിലപാട് സ്വീകരിക്കാനും നമുക്ക് സാധിക്കണം. പുതിയ ഹരിതയുടെ സംസ്‌ഥാന നേതൃത്വത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
Most Read: കണ്ണൂര്‍ മണ്ഡലത്തിലെ തോൽവി; കോൺഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്