മലപ്പുറം: തട്ടം വിവാദത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്‌റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ സ്വാധീനം കൊണ്ടാണെന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറിന്റെ വിവാദ പ്രസ്‌താവന ക്കെതിരേയാണ് വനിതാ ലീഗ് പ്രതിഷേധം കടുപ്പിച്ചത്. പൊന്നാനിയിൽ വനിതാ ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
അനിൽ കുമാറിനെ കറുത്ത തട്ടമണിയിച്ചുകൊണ്ടുള്ള പ്രതീകാൽമക പ്രതിഷേധമാണ് നടത്തിയത്. സിപിഎമ്മിന്റെ മതവിരുദ്ധ അജണ്ടയാണ് അനിൽ കുമാറിന്റെ തട്ടം പരാമർശത്തിലൂടെ പുറത്തുവന്നതെന്നും ഇതിനെതിരെ പ്രതിഷേധങ്ങൾ തുടരുമെന്നും വനിതാ ലീഗ് അഭിപ്രായപ്പെട്ടു. നേരത്തെ, മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അടക്കം അനിൽകുമാറിനെതിരെ രംഗത്ത് വന്നിരുന്നു.
ഹർകിഷൻ സിങ് സുർജിത്തിന്റെ തലപ്പാവ് ഒഴിവാക്കാൻ കഴിയാത്ത ആളുകളാണ് തട്ടം മാറ്റാൻ നടക്കുന്നതെന്നാണ് പിഎംഎ സലാം പറഞ്ഞത്. വിശ്വാസങ്ങളുടെ മേൽ എന്താണ് സിപിഎം ചെയ്‌തതെന്ന് ഇപ്പോൾ പരസ്യമായി പറയുകയാണെന്നും മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തിലെ പുതിയ തലമുറപോലും തട്ടം ഇടുന്നുണ്ടെന്നും തട്ടം ഇടുന്നത്കൊണ്ട് എന്താണ് പ്രശ്‌നമുള്ളതെന്നും പിഎംഎ സലാം ചോദിച്ചു.
അതിനിടെ, അനിൽകുമാറിന്റെ പ്രസ്‌താവന തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. വസ്‌ത്രധാരണം ഓരോ മനുഷ്യന്റേയും ജനാധിപത്യ അവകാശമാണെന്നും ഹിജാബ് വിഷയം ഉയർന്നുവന്നപ്പോൾ തന്നെ പാർട്ടി നിലപാട് വ്യക്‌തമാക്കിയിട്ടുള്ളതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ നിലപാടിൽ നിന്ന് വ്യത്യസ്‌തമാണെന്നും ഇത്തരത്തിലുള്ള ഒരു പരാമർശങ്ങളും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Most Read| ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് 15ആം സ്വർണം; ചരിത്രം സൃഷ്‌ടിച്ച് അന്നു റാണി