മലപ്പുറം: ജില്ലയിലെ പൊന്നാനിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ പ്രതിഷേധം നടന്നു. ഇഴുവത്തിരുത്തി മണ്ഡലം കിസാന്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലൂടെ നടത്തിയ പ്രകടനത്തിന് ശേഷം ബില്‍ പ്രതീകാത്മകമായി കത്തിച്ചാണ് പ്രതിഷേധ സമരം അവസാനിച്ചത്.
കാര്‍ഷിക ബില്‍ പാസ്സാക്കിയതിലൂടെ കര്‍ഷകരെ കോര്‍പ്പറേറ്റ് ഭീകരര്‍ക്ക് വില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്. കര്‍ഷക മേഖലയില്‍ കുത്തക ഭീമന്മാരുടെ കടന്നു കയറ്റത്തിന് ഇടയാക്കുന്ന ഈ ബില്‍ നിലവിലുള്ള സാഹചര്യത്തേക്കാള്‍ ഗുണകരമാകും എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. യഥാര്‍ത്ഥത്തില്‍, കര്‍ഷകരെ പഴയ ജന്മി-കുടിയാന്‍ രീതിലേക്ക് നയിക്കുന്ന അപരിഷ്‌കൃത ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം മുഖവിലക്ക് എടുക്കാതെ നടപ്പിലാക്കുന്ന ഈ ബില്‍ ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ സംവിധാനത്തിന്‍ മേലുള്ള കടന്ന് കയറ്റവുമാണ്; പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു കൊണ്ട് മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.ഹരിദാസ് പറഞ്ഞു.
കുത്തക ഭീമന്മാര്‍ ആദ്യഘട്ടത്തില്‍ മുന്നോട്ടു വെക്കുന്ന മെച്ചപ്പെട്ട വിലയില്‍ ആകൃഷ്ടരായി ഇവരുമായി പാവപ്പെട്ട കര്‍ഷകര്‍ കാരാറിലേര്‍പ്പെടും. അതോടെ ഇന്ന് കര്‍ഷകര്‍ക്ക് നട്ടെല്ലായി വര്‍ത്തിക്കുന്ന പൊതു വിപണി ഘട്ടം ഘട്ടമായി ഇല്ലാതാകും. പൊതു വിപണി ഇല്ലാതാകുന്നതോടെ കര്‍ഷകരുടെ കഴുത്തില്‍ കുരുക്കായി ഈ ബില്‍ മുറുകും. അതോടെ സ്വന്തമായി ഭൂമിയുള്ള കര്‍ഷകര്‍ പാട്ടക്കരാറുകാര്‍ ആയി മാറുകയും, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കുത്തക ഭീമന്മാര്‍ വില നിശ്ചയിക്കുന്ന സമ്പ്രദായത്തിലേക്ക് വരുകയും ഇത് കര്‍ഷകരെയും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന സാധാരണ മനുഷ്യരെയും ഒരു പോലെ ബാധിക്കുകയും ചെയ്യും.
കര്‍ഷകര്‍ക്ക് മെച്ചം ലഭിക്കുകയുമില്ല, ഉപഭോകതാക്കള്‍ വന്‍ വില നല്‍കുകയും വേണ്ടി വരും. കര്‍ഷകര്‍ക്കും ഉപഭോകതാക്കള്‍ക്കും ഇടയിലുള്ള കുത്തക ഭീകരര്‍ ലാഭം കൊയ്‌തു കൊണ്ടിരിക്കുകയും ചെയ്യും, ഇതാണ് സംഭവിക്കുക. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ കൃഷിയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷിക്കാര്‍. പരോക്ഷ ഇടപെടലുകള്‍ നടത്തിയും വിവിധ തരത്തിലുള്ള കരാറുകളിലൂടെയും കൃഷിയിലുള്ള കൃഷിക്കാരുടെ നിയന്ത്രണം ഇല്ലാതാക്കുന്നതാണ് ഈ ബില്‍. കുത്തക ഭീമന്‍മാര്‍ നിശ്ചയിക്കുന്ന പ്രകാരം കൃഷി ചെയ്യുകയും ഉത്പന്നങ്ങള്‍ അവര്‍ പറയുന്ന വിലക്ക് നല്‍കേണ്ട സ്ഥിതിയുമാണ് ഈ ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ സംഭവിക്കുക.
ഇപ്പോള്‍ തന്നെ ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ത്തു കഴിഞ്ഞു. പാര്‍ലമെന്റ് കീഴ് വഴക്കങ്ങൾ ലംഘിച്ച് പാസാക്കിയ ഈ ബില്ല് കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടുള്ളതാണ്. കര്‍ഷക ആത്മഹത്യ പതിന്‍മടങ്ങ് വര്‍ധിക്കുമെന്നതില്‍ സംശയമില്ല; സി.ഹരിദാസ് കൂട്ടിച്ചേര്‍ത്തു.
കിസാന്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് അബു കാളമ്മല്‍ അധ്യക്ഷതവഹിച്ചു. അഡ്വ എന്‍.എ ജോസഫ്, ഉണ്ണികൃഷ്ണന്‍ പൊന്നാനി, നെബീല്‍ നൈതല്ലൂര്‍, എ. പവിത്ര കുമാര്‍, സി. ജോസഫ്, സന്തോഷ് കടവനാട്, എന്‍പി കുഞ്ഞിമോന്‍, പ്രദീപ് കാട്ടിലായില്‍, വിബീഷ് ചന്ദ്രന്‍, ആര്‍വി മുത്തു, ഷാജി മോന്‍, സോമന്‍, രാമചന്ദ്രന്‍ പൂഴിക്കുന്നത്ത് എന്നിവര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു സംസാരിച്ചു.
Ponnani News: പൊന്നാനി നഗരസഭാ സ്ഥാനാര്‍ഥിത്വം; വാര്‍ത്ത കെട്ടിച്ചമച്ചത്