മലപ്പുറം: പെരിന്തൽമണ്ണയിൽ മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ മതനേതാവ് അപമാനിച്ച സംഭവത്തിൽ അപലപിച്ച് വനിതാ കമ്മീഷൻ. വിദ്യാർഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വേദിയിൽ ഉണ്ടായിരുന്ന സമസ്‌തയുടെ മുതിർന്ന നേതാവ് എംടി അബ്‌ദുള്ള മുസ്‌ലിയാർ നടത്തിയ പരാമർശം തീർത്തും സ്‌ത്രീവിരുദ്ധവും അപലപനീയമാണെന്നും കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു.
സ്‌ത്രീ സാക്ഷരതയിൽ മുന്നിട്ട് നിൽക്കുന്ന കേരളത്തിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നൽകിയ ഒരു പുരസ്‌കാരം സ്വീകരിക്കാൻ പെൺകുട്ടിക്ക് വിലക്ക് കൽപ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് പിന്തിരിഞ്ഞ് നടത്തിക്കാനുള്ള മതനേതൃത്വത്തിന്റെ നീക്കങ്ങൾക്ക് എതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും വനിതാ കമ്മീഷൻ വ്യക്‌തമാക്കി.
രാമപുരം പാതിരാമണ്ണ ദാറുൽ ഉലൂം മദ്രസയുടെ ഉൽഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസ രംഗത്തെ നേട്ടത്തിന് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്‌ളാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജില്‍ വിളിപ്പിച്ചപ്പോഴാണ് അബ്‌ദുള്ള മുസ്‌ലിയാര്‍ വേദിയില്‍ പ്രകോപിതനായി സംസാരിക്കുകയും പെണ്‍കുട്ടിയെ അപമാനിക്കുകയും ചെയ്‌തത്. ‘സമസ്‌തയുടെ തീരുമാനം അറിയില്ലേ, പത്താം ക്‌ളാസിലെ പെണ്‍കുട്ടികളെയൊന്നും സ്‌റ്റേജിലേക്ക് വിളിക്കണ്ട. കുട്ടിയുടെ രക്ഷിതാവിനോട് വരാന്‍ പറയൂ എന്നാണ് അബ്‌ദുള്ള മുസ്‌ലിയാർ പറഞ്ഞത്.
പൊതുവേദിയിൽ പെൺകുട്ടിയെ ആക്രോശിക്കുകയും അപമാനിക്കുകയും ചെയ്‌തതിൽ രൂക്ഷവിമർശനമാണ് നാനാഭാഗത്തു നിന്നും ഉയരുന്നത്. ഭരണഘടനക്ക് മുന്നിൽ ആണും പെണ്ണും തുല്യരായ ഇന്ത്യയിൽ ഒരു പെൺകുട്ടിയെ ഇങ്ങനെ അപമാനിച്ച മുസ്‌ലിയാർക്ക് പിന്തുണയുമായി മുസ്‌ലിം ലീഗ് അടക്കം രംഗത്തെത്തിയെങ്കിലും മുൻനിര നേതാക്കളടക്കം സമസ്‌തയ്‌ക്ക് എതിരായിരിക്കുകയാണ്.
മുസ്‌ലിം പെണ്‍കുട്ടികളെ വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുമെന്ന് എംഎസ്‌എഫ് ഹരിത നേതാവ് ഫാത്തിമ തെഹ്‌ലിയ ഫേസ്‌ബുക്കില്‍ കുറിച്ചു.
പുരോഹിതരെ നോക്കുകുത്തികളാക്കി തന്നെയാണ് മലയാളി മുസ്‌ലിം സ്‌ത്രീകൾ വളർന്നത്. അതിനെ തടയാൻ സമസ്‌തക്ക് ഇനി സാധിക്കില്ലെന്നായിരുന്നു കെഎൻഎം സെക്രട്ടറി ഡോ.എഐ അബ്‌ദുൽ മജീദ് സ്വലാഹിയുടെ പ്രതികരണം. പെണ്ണ് എഴുത്തും വായനയും പഠിക്കരുതെന്നും പള്ളിയിൽ ജമാഅത്തിനും ജുമുഅക്കും പോകരുതെന്നും വാദിച്ചിരുന്ന സമസ്‌ത എത്ര വളർന്നാലും ഉള്ളിലിരിപ്പ് മാറില്ലെന്ന് തെളിയിക്കുന്നതാണ് എംടി മുസ്‌ലിയാരുടെ ശാസനയിൽ തെളിഞ്ഞു വരുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, പൊതുവേദിയിൽ ഒരു പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടും മതേതര പാർട്ടികൾ മൗനം പാലിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ഉയരുന്നുണ്ട്. ശബരിമല സ്‌ത്രീ പ്രവേശനവുമായി വിഷയത്തെ കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നവരും കുറവല്ല. കേരള ജനത ഒന്നടങ്കം എതിർക്കേണ്ട നടപടിയാണ് സമസ്‌തയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ വിമർശനം. വരും ദിവസങ്ങളിൽ സംഭവം കൂടുതൽ ചർച്ചയാകാനാണ് സാധ്യത.
Most Read: കെവി തോമസ് തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ സന്തോഷം; ഇപി ജയരാജൻ