പാലക്കാട്: സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി എരുത്തേമ്പതി പഞ്ചായത്തിലെ കരടിപ്പാറയിൽ ആരംഭിച്ചു. ആവശ്യമായ വെള്ളത്തിന്റെ അളവ് മുൻകൂട്ടി നിശ്‌ചയിച്ച് കാർഷിക വിളയുടെ വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയാണിത്.
ചിറ്റൂർ എംഎൽഎയും ജലവിഭവമന്ത്രിയുമായിരുന്ന കെ കൃഷ്‌ണൻകുട്ടി മുൻകൈയെടുത്താണ് 2019ൽ പദ്ധതി ആരംഭിച്ചത്. 171 ഏക്കറിൽ 54 കർഷകരെ ഉൾക്കൊള്ളിച്ചാണ് മാതൃകാപദ്ധതി പൂർത്തിയാക്കിയത്. ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപ്പറേഷനായിരുന്നു ഇതിന്റെ നിർമാണച്ചുമതല. ജലസേചനവകുപ്പ് 3.1 കോടി പദ്ധതിക്കായി ചിലവഴിച്ചു.
പൂർണമായി ഇസ്രായേൽ സാങ്കേതികവിദ്യയിലാണ് ഇതിന്റെ പ്രവർത്തനം. ഒരോ കൃഷിയിടത്തിലും ആവശ്യമായ വെളളത്തിന്റെ അളവ് മുൻകൂട്ടി തീരുമാനിച്ച് പ്രോഗ്രാംചെയ്യും. അതിനാൽ അമിത ജല ഉപയോഗം ഉണ്ടാവില്ല. ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവറിയാൻ എല്ലായിടത്തും വാട്ടർമീറ്ററും സ്‌ഥാപിച്ചിട്ടുണ്ട്.
കേന്ദ്രീകൃത നിയന്ത്രിത സംവിധാനമുള്ള ഇലക്‌ട്രോണിക് വാൽവുകൾ വഴിയാണ് വെള്ളത്തിന്റെ വിതരണം നിയന്ത്രിക്കുക. കൃഷിയിടങ്ങളിൽ സ്‌ഥാപിച്ചിട്ടുള്ള സൗരോർജ യൂണിറ്റിൽനിന്നുള്ള വൈദ്യുതി പദ്ധതിയെ സ്വയംപര്യാപ്‌ത സംവിധാനമാക്കുന്നു.
60 കുതിരശക്‌തിയുള്ള പമ്പുപയോഗിച്ച് വെള്ളം പമ്പ് ചെയ്യും. ഇത് അരിച്ച് ശുദ്ധിയാക്കിയാണ് ജലസേചനക്കുഴലുകളിൽ എത്തിക്കുന്നത്. ഒരു മണിക്കൂറിൽ ഒരുലക്ഷം ലിറ്റർ വെള്ളം 130 മീറ്റർ വരെ ഉയരത്തിലേക്ക് പമ്പുചെയ്യാൻ ശേഷിയുള്ള പ്രത്യേകതരം പമ്പ് സെറ്റാണ് ഇവിടെ സ്‌ഥാപിച്ചിട്ടുള്ളത്.
ദീർഘകാല വിളകൾക്ക് ഈ രീതി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് കരടിപ്പാറയിലാണെന്ന് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ജനറൽ മാനേജർ സുധീർ പടിക്കൽ പറഞ്ഞു.
Most Read: പ്രതികളെ സംരക്ഷിക്കാൻ ശ്രമം; 25 സിപിഎമ്മുകാർ ബിജെപിയിൽ ചേർന്നു