കോഴിക്കോട്: അഞ്ചുവർഷം മുൻപ് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ കേസില്‍ ഡോക്‌ടർമാരുടെ സംഭാഷണം പുറത്ത്. തെറ്റുപറ്റിയെന്ന് ഡോക്‌ടർമാർ സമ്മതിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നത്.
യുവതിയുടെ ബന്ധുക്കളുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. ഇതോടെ, കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിലേതല്ലെന്നും യുവതി മറ്റ് ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തിയപ്പോൾ സംഭവിച്ചത് ആകാമെന്നുമുള്ള മെഡിക്കൽ കോളേജ് അധികൃതരുടെ വാദം പൊളിഞ്ഞു. ഹര്‍ഷിനയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളജിലേതാണെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയെന്ന് ഈ സംഭാഷണത്തിൽ പറയുന്നുണ്ട്.
2017 നവംബർ 30നാണ് താമരശേരി സ്വദേശിനിയായ ഹർഷീന അഷ്‌റഫ് എന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്‌ത്രക്രിയക്ക് വിധേയമായത്. ഇവരുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ഇടക്കിടെ അവശതയും വേദനയും അനുഭവപ്പെടുമെങ്കിലും സാധാരണക്കാരായ കുടുംബം അത് സഹിച്ചു ജീവിക്കുകയായിരുന്നു.
മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍. കഴിഞ്ഞ ആറുമാസമായി ഈ അസ്വസ്‌ഥത കൂടിയതോടെ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇവിടെ നിന്നാണ് എന്തോ ലോഹം വയറ്റിൽ കുടുങ്ങിയതായി മനസിലാക്കുന്നത്. കൂടുതൽ പരിശോധനക്കായി ഇവർ മെഡിക്കൽ കോളേജിലേക്ക് ഹർഷീനയെ റഫർ ചെയ്‌തു.
മെഡിക്കൽ കോളേജിൽ നടത്തിയ സ്‌കാനിങ്ങിലാണ് വയറ്റിൽ 11 സെന്റിമീറ്റർ നീളമുള്ള കത്രിക ഇരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് തുടർന്നു സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിൽസ തേടി. 17ന് കത്രിക സർജറിയിലൂടെ പുറത്തെടുത്തു. ശേഷമാണ് മാദ്ധ്യങ്ങളും ആരോഗ്യവകുപ്പും വിവരമറിഞ്ഞത്.
Related: 5 വർഷമായി വയറ്റിൽ കത്രികയുമായി യുവതി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി