ബെംഗളൂരു: അണ്ണാ ഡിഎംകെയുടെ മുൻ സെക്രട്ടറിയും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ ജയലളിതയുടെ തോഴിയുമായ വികെ ശശികല ജയിൽ മോചിതയായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ 4 വർഷത്തെ ശിക്ഷാകാലാവധി ഇന്ന് പൂർത്തിയായി. എന്നാൽ, കോവിഡ് സ്‌ഥിരീകരിച്ചതിനാൽ ശശികല ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തുടരും.
ചികിൽസ കഴിഞ്ഞ് ചെന്നൈയിലേക്ക് മടങ്ങിയെത്തുമ്പോൾ ശശികലക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി. ബെംഗളൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ റാലി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചെന്നൈയിൽ ശക്‌തി പ്രകടനവും നടത്തും.
ശശികലയുടെ വരവോടെ അണ്ണാ ഡിഎംകെ പിളരുമെന്നാണ് ദിനകര പക്ഷത്തിന്റെ വാദം. അതേസമയം, ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്റെ തീരുമാനം. എന്നാൽ വോട്ടുഭിന്നത തടയാൻ ശശികലയെ അണ്ണാ ഡിഎംകെക്ക് ഒപ്പം നിർത്താനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി ജെപി നഡ്ഡ ശനിയാഴ്‌ച ചെന്നൈയിൽ എത്തും.
Also Read: ഡോളർ കടത്ത്; ശിവശങ്കറിനെ റിമാൻഡ് ചെയ്‌തു