തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിന് സമീപം ജല അതോറിറ്റിയുടെ പഴയ ടാങ്കിൽ കണ്ടെത്തിയ അസ്‌ഥികൂടം പുരുഷന്റേതെന്ന് സ്‌ഥിരീകരിച്ചു. എന്നാൽ, മരിച്ചതാരെന്ന് സ്‌ഥിരീകരിച്ചിട്ടില്ല. ഒരുവർഷത്തിലേറെ പഴക്കമുള്ള അസ്‌ഥികൂടത്തിന് സമീപത്ത് നിന്ന് ഡ്രൈവിങ് ലൈസൻസ്, തൊപ്പി, കണ്ണട, ടൈ, ബാഗ്, ഷർട്ട് എന്നിവ കണ്ടെടുത്തു.
ലൈസൻസ് തലശേരിക്കാരനായ 29 വയസുള്ള അവിനാഷ് ആനന്ദിന്റേതാണ്. അവിനാഷിന്റെ കുടുംബം വർഷങ്ങളായി ചെന്നൈയിലാണ്. ഐടി ജോലിയിൽ പ്രവേശിച്ച ശേഷം വീട്ടുകാരുമായി അവിനാഷിന് ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് തലശേരിയിലെ ബന്ധുക്കൾ പറയുന്നത്. കഴക്കൂട്ടത്ത് അവിനാഷ് ജോലി ചെയ്‌തിരുന്നുവെന്നേ ബന്ധുക്കൾക്കും അറിയൂ.
2017ൽ ചെന്നൈയിൽ നിന്ന് അവിനാഷിനെ കാണാതായതായി അവിടെ പോലീസിൽ പരാതിയുണ്ട്. ചെന്നൈയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സാഹചര്യ തെളിവുകൾ ആത്‍മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും കൊലപാതക സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
ക്യാമ്പസിൽ 20 വർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്ന പമ്പ് ഹൗസിനോട് ചേർന്ന് 15 അടി ആഴമുള്ള ടാങ്കിനുള്ളിലാണ് അസ്‌ഥികൂടം കണ്ടെത്തിയത്. ടാങ്കിന്റെ മുകളിൽ നിന്ന് ഒരാൾക്ക് താഴേക്ക് ഇറങ്ങാവുന്ന ദ്വാരമുണ്ട്. ഇതിനോട് ചേർന്നുള്ള ഇരുമ്പ് കോണിപ്പടി പ്‌ളാസ്‌റ്റിക് കയറുകൊണ്ട് കെട്ടിയ നിലയിലാണ്. ഈ ഏണിപ്പടിയിൽ കെട്ടിയ പ്‌ളാസ്‌റ്റിക് കയറും കഴുത്തിൽ കുടുക്കിട്ടതെന്ന് തോന്നിപ്പിക്കുന്ന കുരുക്ക് കയറിന്റെ തുമ്പിലുമുണ്ട്.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥി പ്രഖ്യാപനം തിങ്കളാഴ്‌ച