തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മൽസരിക്കുന്ന കോൺഗ്രസ് സ്‌ഥാനാർഥികളുടെ പ്രഖ്യാപനം തിങ്കളാഴ്‌ച ഡെൽഹിയിൽ നടക്കും. സ്ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ ചർച്ചക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഡെൽഹിയിലെത്തും. രാഹുൽ ഗാന്ധിയടക്കം 15 സിറ്റിങ് എംപിമാരുടെ പേരാണ് പട്ടികയിലുള്ളത്.
ഇന്നലെ രാത്രി വൈകിയും തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നിരുന്നു. കെസി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. അതേസമയം, വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിൽ ആശയക്കുഴപ്പം തുടരുകയാണ്. വയനാട്ടിൽ അഭിപ്രായം പറയേണ്ടത് രാഹുലാണ്. എന്നാൽ, ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി സിപിഐക്കെതിരെ രാഹുൽ മൽസരിക്കുന്നതിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്‌ചാത്തലത്തിൽ അന്തിമ തീരുമാനം ആലോചിച്ചാവും ഉണ്ടാവുക.
എന്നാൽ, മൽസരിക്കുന്നതിൽ തെറ്റില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. കണ്ണൂരിൽ സുധാകരൻ ഇല്ലെന്നും ഉണ്ടെന്നും പ്രചരിക്കുന്നുണ്ട്. മൽസരിക്കണമെന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമാണ്. കെപിസിസി പ്രസിഡണ്ട് സ്‌ഥാനം ഒഴിയേണ്ടി വരുന്നതിനാൽ സുധാകരന് നേരിയ വിമുഖതയുണ്ട്.
ആലപ്പുഴയിൽ കെസി വേണുഗോപാൽ മൽസരിക്കാൻ തയ്യാറാണ്. എന്നാൽ, ഹൈക്കമാൻഡ് ഇതുവരെ അനുമതി നൽകിയില്ല. ഇക്കാര്യത്തിലും തീരുമാനം ആകാത്തതിനാൽ മറ്റൊരു സ്‌ഥാനാർഥിയെ കുറിച്ച് ആഴത്തിലുള്ള ആലോചന പാർട്ടിക്ക് നടത്താനും കഴിയുന്നില്ല.
പത്തനംതിട്ടയിൽ ആന്റോ ആന്റണിയും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും വീണ്ടും മൽസരിക്കുന്നതിലും പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ട്. ഒമ്പത് തവണ മൽസരിച്ച കൊടിക്കുന്നിലിനെ മാറ്റുന്നതാകും നല്ലതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ജയസാധ്യത ചൂണ്ടിക്കാട്ടി, പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കും കുരുക്കുണ്ട്.
Health| കാൻസർ കേസുകളിൽ 79% വർധനവ്; അതും 50 വയസിനു താഴെയുള്ളവരിൽ!