തിരുവനന്തപുരം: പകർച്ചപ്പനിയിൽ വിറച്ചു സംസ്‌ഥാനം. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ലേക്ക് കടന്നു. സംസ്‌ഥാനത്ത് ഇന്നലെ മാത്രം 12,984 പേർക്കാണ് പനി ബാധിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനിക്കേസുകൾ റിപ്പോർട് ചെയ്യുന്നത്. ഇന്നലെ മാത്രം ജില്ലയിൽ 2171 പേർക്കാണ് പനി ബാധിച്ചത്. രണ്ടു മരണവും റിപ്പോർട് ചെയ്‌തു. സംസ്‌ഥാനത്ത് 110 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതിൽ 43 എണ്ണവും എറണാകുളം ജില്ലയിലാണ്.
8 എലിപ്പനി, മൂന്ന് മലേറിയ എന്നിവയും സ്‌ഥിരീകരിച്ചു. മലപ്പുറത്ത് ഡെങ്കിപ്പനി കേസുകൾ കൂടുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയോളമാണ് നിലവിലെ കേസുകൾ. മലയോര മേഖലയിലാണ് രോഗം കൂടുതലായി റിപ്പോർട് ചെയ്യുന്നത്. ഈ വർഷം മെയ് മുതൽ ഇന്നലെ വരെ ജില്ലയിൽ 53 ഡെങ്കിപ്പനി കേസുകളും 213 സംശയാസ്‌പദമായ കേസുകളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
മലയോര മേഖലയായ വണ്ടൂർ, മേലാറ്റൂർ എന്നീ ഹെൽത്ത് ബ്ളോക്കുകളിലാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട് ചെയ്യുന്നത്. വണ്ടൂർ ഹെൽത്ത് ബ്ളോക്കിൽ 78 കേസുകളും മേലാറ്റൂർ ഹെൽത്ത് ബ്ളോക്കിൽ 54 കേസുകളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ച 13-കാരന്റെ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
Most Read: വ്യാജരേഖാ കേസ്; വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ