തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തെ പ്രശംസിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആര്‍ബിഐ വാര്‍ഷിക പ്രസിദ്ധീകരണമായ ‘സ്‌റ്റേറ്റ് ഫിനാൻസ്, എ സ്‌റ്റഡി ഓഫ് ബജറ്റ്സ് ഓഫ് 2020-21’-ൽ ‘കോവിഡ്-19 ദി കേരള മോഡൽ ഓഫ് കണ്ടെയ്ൻമെന്റ്-ദി റോൾ ഓഫ് ലോക്കൽ സെല്‍ഫ് ഗവൺമെന്റ്’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ആദ്യ കോവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത് മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങൾ മാതൃകയാണെന്ന് ലേഖനം പറയുന്നു. ഇതിൽ തദ്ദേശ സ്‌ഥാപനങ്ങളുടെ പങ്ക് എടുത്തു പറയുന്നുണ്ട്.
ഹോട്ട് സ്‌പോട്ടായി മാറുമായിരുന്ന സംസ്‌ഥാനത്തെ അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്താൽ നിയന്ത്രിച്ചു. കൃത്യമായ ആസൂത്രണം മരണ നിരക്ക് 0.3 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തി. രോഗികളെ കണ്ടെത്താനും ചികില്‍സിക്കാനും ഫസ്‌റ്റ് ലൈൻ ചികിൽസാ കേന്ദ്രങ്ങൾ ഒരുക്കി. സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി പരിശോധിച്ച് നിരീക്ഷണത്തിലേക്ക് മാറ്റി. മികച്ച ബോധവല്‍കരണം നടത്തി. ഇതിനെല്ലാം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ സര്‍ക്കാരിനൊപ്പം നിന്നു.
ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം എത്തിക്കുന്നതിലടക്കം മികച്ച പ്രവര്‍ത്തനമാണ് തദ്ദേശ സ്‌ഥാപനങ്ങൾ നടത്തിയത്. ഒത്തൊരുമയുടെ വിജയമാണ് പ്രതിരോധത്തിന്റെ തിളക്കം കൂട്ടിയതെന്നും ലേഖനം പറയുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും ഇടപെടലും ലേഖനത്തിൽ പരാമര്‍ശിക്കുന്നുണ്ട്.
Also Read: ‘കിഫ്ബിയെ വിമർശിക്കുന്നവർ വികസന വിരുദ്ധർ’; മുഖ്യമന്ത്രി