കണ്ണൂർ: തളിപ്പറമ്പ് ബസ് സ്‌റ്റാന്റിലെ സിറ്റി ഗോൾഡ് എന്ന സ്‌ഥാപനത്തിൽ മോഷണം. കെഎം അഗസ്‌റ്റിൻ, കെപി മുനീർ എന്നിവരുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിലാണ് കവർച്ച നടന്നത്. ഏകദേശം മുക്കാൽ ലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങൾ മോഷണം പോയതായാണ് വിവരം.
ബുധനാഴ്‌ച പുലർച്ചയോടെയാവാം കവർച്ച നടന്നതെന്നാണ് കരുതുന്നത്. ചൊവ്വാഴ്‌ച രാത്രി 7.30 വരെ തുറന്ന് പ്രവർത്തിച്ച കടയിൽ ബുധനാഴ്‌ച രാവിലെ എത്തിയോപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്. അകത്ത് കയറിയപ്പോൾ സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കടയിൽ രണ്ട് കിലോ വെള്ളിയാഭരണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ 75,000 രൂപ വിലവരുന്ന ഒരു കിലോയോളം വെള്ളിയാഭരണങ്ങൾ മോഷണം പോയതായി കടയുടമ പറഞ്ഞു.
വിരലടയാള വിദഗ്ദരും ഡോഗ് സ്‌കോഡും വൈകുന്നേരത്തോടെ തന്നെ തെളിവെടുപ്പ് നടത്തി. മോഷ്‌ടാവിന് വേണ്ടിയിട്ടുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. തളിപ്പറമ്പ് സിഐ വി ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Malabar News: അഞ്ചുലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍