വേങ്ങര: അഞ്ചുലക്ഷം രൂപയിലധികം വിലവരുന്ന മാരക ശേഷിയുള്ള മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍. വേങ്ങര പറമ്പില്‍പ്പടിയില്‍ അമ്മഞ്ചേരി കാവിന് സമീപം വെച്ചാണ് ആഡംബരകാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്.
വേങ്ങര അരീകുളം സ്വദേശി കല്ലന്‍ ഇര്‍ഷാദ് (31) , കണ്ണമംഗലം കിളിനക്കോട് സ്വദേശി തച്ചരുപടിക്കല്‍ മുഹമ്മദ് ഉബൈസ് (29), മുന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി അബ്‌ദു സലാം (30) എന്നിവരാണ് അറസ്‌റ്റിലായത്. വില്‍പ്പനക്കായി കൊണ്ടുവന്ന ക്രിസ്‌റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നായ 33 ഗ്രാം മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിയാണ് പിടിച്ചെടുത്തത്.
ഡിജെ പാര്‍ട്ടികളിലും മറ്റും ഉപയോഗിച്ചുവരുന്ന സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണ് ഇത്. ജില്ലയിലേക്ക് ചില കൊറിയര്‍ സ്‌ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സിന്തറ്റിക് മയക്കുമരുന്നുകള്‍ ബെംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നും എത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തില്‍ കൊറിയര്‍ സ്‌ഥാപനങ്ങളിലേ പാര്‍സലുകള്‍ കേന്ദ്രീകരിച്ചും അതിന്റെ വിലാസക്കാരെ കുറിച്ചും നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്നിന്റെ ജില്ലയിലെ ഏജന്റുമാര്‍, ഇടനിലക്കാര്‍ എന്നിവരെ തിരിച്ചറിഞ്ഞിരുന്നു.
ഇതേ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പിടിയിലായവര്‍ മുന്‍പ് മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ഏജന്റുമാര്‍ മുഖേന ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിച്ചതായി വ്യക്‌തമായിട്ടുണ്ട്.
National News: തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്