ന്യൂഡെൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. സമാധാനപരമായി ശബ്‌ദം ഉയർത്താൻ അദ്ദേഹം കർഷകരോടും ആവശ്യപ്പെട്ടു.
“നമ്മുടെ കർഷകർ ഒരു വർഷത്തിലേറെയായി അവരുടെ അവകാശങ്ങൾക്കായി പോരാടുകയാണ്. അവരുടെ ശബ്‌ദം കേൾക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമാധാനപരമായ രീതിയിൽ പ്രതിഷേധിക്കാൻ ഞാൻ കർഷകരോട് അഭ്യർഥിക്കുന്നു,”- ചന്നി ട്വീറ്റ് ചെയ്‌തു.
അതേസമയം, പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി കർഷകർക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് നവജ്യോത് സിദ്ദു പറഞ്ഞു. “ശരിയും തെറ്റും തമ്മിലുള്ള യുദ്ധത്തിൽ നിങ്ങൾക്ക് നിഷ്‌പക്ഷത പാലിക്കാൻ കഴിയില്ല. ഭരണഘടനാ വിരുദ്ധമായ മൂന്ന് കരിനിയമങ്ങൾക്ക് എതിരെ എല്ലാ ശക്‌തിയും ഉപയോഗിച്ച് പോരാടാൻ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും തയ്യാറാകണം,” സിദ്ദു പറഞ്ഞു.
അതേസമയം, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ 10 വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് വ്യക്‌തമാക്കി. സ്വാതന്ത്ര്യ സമരം 100 വർഷമെടുത്തുവെന്നും അത് പോലെയാണ് കർഷക സമരമെന്നും ടിക്കായത്ത് പറഞ്ഞു.
കേന്ദ്ര സർക്കാരുമായി ചർച്ചക്ക് തയ്യാറാണ്. എന്നാൽ നിബന്ധനകൾ വച്ചുള്ള ചർച്ചക്ക് തയ്യാറല്ലെന്നും ടിക്കായത്ത് വ്യക്‌തമാക്കി. ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ, എന്നാൽ ഇന്ധന വില വർധിപ്പിച്ച് കേന്ദ്രം എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വാരാണസി മഹാ പഞ്ചായത്ത് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ടിക്കായത്ത്, സമരത്തിന്റെ ഭാവി സർക്കാരിന്റെ തീരുമാനം പോലെയാകും എന്നും വ്യക്‌തമാക്കി. യുപി തിരഞ്ഞെടുപ്പിൽ കർഷകദ്രോഹ നയത്തിന് ബിജെപിക്ക് മറുപടി കിട്ടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Most Read: ജാതി സെൻസസ്; സർവകകക്ഷി യോഗം വിളിക്കാൻ ഒരുങ്ങി നിതീഷ് കുമാർ