കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാൻ ടികെ ഹംസ ഇന്ന് സ്‌ഥാനം ഒഴിഞ്ഞേക്കും. ഇന്ന് കോഴിക്കോട് ചേരുന്ന വഖഫ് ബോർഡ് യോഗത്തിൽ രാജി സമർപ്പിക്കാനാണ് സാധ്യത. രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കാലാവധി അവസാനിക്കാൻ ഒന്നര വർഷം കൂടി ശേഷിക്കെയുള്ള രാജി, വകുപ്പ് മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണെന്നാണ് സൂചന.
തിരുവനന്തപുരത്ത് മന്ത്രി വി അബ്‌ദുറഹിമാൻ വിളിച്ചു ചേർത്ത യോഗങ്ങളിൽ ടികെ ഹംസ പങ്കെടുക്കാതിരുന്നത് പ്രശ്‌നങ്ങൾക്ക് വഴിവെച്ചിരുന്നു. വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാനുമായി ടികെ ഹംസക്ക് ഭിന്നതകൾ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന വഖഫ് ബോർഡ് യോഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുറ്റ്സുകൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉണ്ടായിരുന്നതായാണ് വിവരം.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ടികെ ഹംസ രംഗത്തെത്തി. പ്രായാധിക്യം കാരണമാണ് രാജിയെന്നാണ് അദ്ദേഹം പറയുന്നത്. മന്ത്രിയുമായി ഭിന്നതയില്ലെന്നും, 80 വയസ് കഴിഞ്ഞാൽ പദവികളിൽ നിന്നും മാറി നിൽക്കണമെന്നാണ് പാർട്ടി നയമെന്നും ടികെ ഹംസ വിശദീകരിച്ചു.
‘പ്രായാധിക്യം കൊണ്ടാണ് സ്‌ഥാനമൊഴിയുന്നത്. സൗകര്യമുള്ള സമയത്ത് ഒഴിയാൻ പാർട്ടി പറഞ്ഞിരുന്നു. മന്ത്രിയുമായി പ്രശ്‌നം ഉണ്ടെന്ന് പറയുന്നവർ ശത്രുക്കളാണെന്നും മറ്റുചില ജോലികൾ ഉള്ളതിനാലാണ് രാജിയെന്നും’ ടികെ ഹംസ വ്യക്‌തമാക്കി.
Most Read| ഡോ. വന്ദന ദാസ് കൊലപാതകം; ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും