തിരുവനന്തപുരം: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെയും എംഎൽഎ കെകെ രമടെയും മകന് വധഭീഷണി. കെകെ രമയുടെ എംഎല്‍എ ഓഫിസ് വിലാസത്തിലാണ് ഭീഷണി കത്ത് എത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ എഎന്‍ ഷംസീറിനെതിരെ ഒരു ആര്‍എംപിക്കാരനും സംസാരിക്കരുത് എന്നാണ് കത്തിലെ പ്രധാന പരാമര്‍ശം.
ടിപിയുടെ മകനും ആര്‍എംപി നേതാവ് എന്‍ വേണുവിനും ആണ് കത്തിൽ ഭീഷണി ഉള്ളത്. സംഭവത്തില്‍ എന്‍ വേണു വടകര റൂറല്‍ എസ്‌പിക്ക് പരാതി നല്‍കി. റെഡ് ആര്‍മി കണ്ണൂര്‍ പിജെ ബോയ്‌സ് എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കെകെ രമയുടെ മകനെ അധികം വളര്‍ത്തില്ലെന്നും കത്തിൽ ഭീഷണിയുണ്ട്.
എന്‍ വേണുവിനെ അഭിസംബോധന ചെയ്‌താണ് കത്ത് ആരംഭിക്കുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത് എന്നാണ് വിവരം. ടിപി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനെ മൃഗീയമായി വകവരുത്തുമെന്ന് കത്തിൽ ഭീഷണിപ്പെടുത്തുന്നു.
2012ല്‍ ടിപി കൊല്ലപ്പെടുന്നതിന് മുന്‍പും സമാനമായ ഭീഷണികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ടിപി കൊല്ലപ്പെടതിന് ശേഷവും കെകെ രമയും കുടുംബവും ഭീഷണി നേരിട്ടിരുന്നു. എങ്കിലും ഇതാദ്യമായാണ് അഭിനന്ദിനെതിരെ ഒരു ഭീഷണി ലഭിക്കുന്നത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.അതേസമയം, സിപിഎമ്മിന്റെ പകപ്പോക്കലിന്റെ പുതിയ തെളിവാണ് കത്ത് എന്ന് എന്‍ വേണു പ്രതികരിച്ചു. ടിപി ചന്ദ്രശേഖരന്റെ കുടുംബത്തെ പോലും വെറുതെ വിടില്ലെന്ന സിപിഎമ്മിന്റെ നിലപാട് ആണ് ഇപ്പോഴത്തെ ഭീഷണിയിലൂടെ പുറത്ത് വന്നത്. കത്തിന് പിന്നില്‍ സിപിഎം തന്നെയാണ് എന്നും എന്‍ വേണു ആരോപിച്ചു.
Most Read: മണിപ്പൂർ കോൺഗ്രസിൽ പ്രതിസന്ധി; എംഎൽഎമാർ ഉൾപ്പെടെ ബിജെപിയിലേക്ക്