കഥപറയുന്ന ശൈലിയിലും മേക്കിംഗ് രീതിയിലും ഏറെ വേറിട്ടുനിൽക്കുന്ന ‘ഉടുമ്പ്’ പ്രേക്ഷക പ്രതീക്ഷക്കും മുകളിൽ നിൽക്കുന്ന സിനിമയാണ്. IMDb റേറ്റിങ്ങിൽ 10ൽ 9.3 നേടിയാണ് ചിത്രം കുതിക്കുന്നത്. വിത്യസ്‍തവും കാലികവുമായ പ്രമേയത്തെ പ്രേക്ഷക പ്രതീക്ഷയുടെ പുറത്തേക്ക് ഗതി മാറ്റി സഞ്ചരിപ്പിക്കുന്നതിൽ സംവിധായകൻ കണ്ണന്‍ താമരക്കുളം സമ്പൂർണമായി വിജയിച്ചിട്ടുണ്ട്.
തന്റെ മുൻചിത്രങ്ങളായ ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ചിത്രങ്ങളിലെ സംവിധാന ശൈലിയിൽ നിന്ന് തികച്ചും വിത്യസ്‍തമായ ശൈലിയാണ് ഉടുമ്പിൽ കണ്ണന്‍ പിന്തുടര്‍ന്നിരിക്കുന്നത്. ഗ്യാങ്സ്‌റ്റർ സിനിമകളുടെ പതിവ് ശൈലിയെ മാറ്റിനിറുത്തി ‘ഉടുമ്പ്’ വ്യക്‌തി ജീവിതവും കുടുംബവും നിറഞ്ഞ് നില്‍ക്കുന്ന ഒരന്തരീക്ഷം സൃഷ്‌ടിക്കുകയും അതിലൂടെ അപ്രതീക്ഷിത രീതിയിൽ ഒരു മാസ് ത്രില്ലർ കഥപറയുകയും ചെയ്‌തിരിക്കുന്നു.
‘ചാലക്കുടിക്കാരൻ ചങ്ങാതി’ യിലൂടെ ശ്രദ്ധ നേടിയ സെന്തില്‍ കൃഷ്‌ണയുടെ ‘സിമിട്ട് അനി’ എന്ന കേന്ദ്രകഥാപാത്രം അസുര താളത്തിലുള്ള അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. ചടുലതയാര്‍ന്ന ആക്ഷൻ രംഗങ്ങളിൽ സെന്തില്‍ കൃഷ്‌ണ പൊളിച്ചടുക്കിയിട്ടുണ്ട്. മലയാള സിനിമയിൽ മാത്രമല്ല; തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പടെയുള്ള സൗത്തിന്ത്യൻ സിനിമയിലേക്ക് കൂടിയുള്ള തന്റെ വരവ് രേഖപ്പെടുത്തിയാണ് ഉടുമ്പിൽ, സെന്തില്‍ കൃഷ്‌ണ നിറഞ്ഞാടിയിരിക്കുന്നത്.
അതെ, എല്ലാ അർഥത്തിലും സെന്തില്‍ കൃഷ്‌ണയുടെ കരിയറിനെ മാറ്റിവരക്കുന്ന മികച്ച കഥാപാത്രമാണ് ഉടുമ്പിൽ ചെയ്‌തിരിക്കുന്ന സിമിട്ട് അനിയെന്ന ഉടുമ്പ് അനി. ജിതേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സജലും ഹിമ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നടി ആഞ്‌ജലീന ലിവിങ്‌സ്‌റ്റനും ഹരീഷ് പേരടി, അലന്‍സിയര്‍ തുടങ്ങിയവരും നന്നായി പെർഫോം ചെയ്‌തിട്ടുണ്ട്.
യാമി സോന, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി കെ ബൈജു, ജിബിന്‍ സാഹിബ്, എന്‍എം ബാദുഷ, എല്‍ദോ ടി ടി, ശ്രേയ അയ്യര്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രതികാരവും പ്രണയവും ആക്‌ഷനും നിറഞ്ഞ ആദ്യപകുതിയിൽ നിന്ന് രണ്ടാം പകുതിയിലെത്തുമ്പോൾ ഇമോഷനൽ ട്രാക്കിലേക്കുള്ള സിനിമയുടെ ഗതിമാറ്റം എടുത്തു പറയേണ്ടതാണ്. ഇത് വളരെ സൂക്ഷ്‌മമായി കൈകാര്യം ചെയ്യാൻ തിരക്കഥക്കും സംവിധാന മികവിനും സാധിച്ചിട്ടുണ്ട്.
കാണാൻ പോകുന്നവരോട്;
ഒരു ഗുണ്ടയുടെ പ്രതികാരവും പ്രണയവും കുടുംബവും ത്രില്ലർ പശ്‌ചാത്തലത്തിൽ പറയുന്നതാണ് ഉടുമ്പ്. രണ്ട് മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം, പരിചിത കഥാസന്ദര്‍ഭങ്ങളില്‍ നിന്ന് വഴി മാറി പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. അനാവശ്യമായി വലിച്ച് നീട്ടി പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നില്ല എന്നത് എടുത്തുപറയേണ്ട ഒന്നാണ്.
ചടുലമായി മുന്നോട്ട് നീങ്ങുന്ന കഥാഗതിയെ പിന്തുണയ്‌ക്കുന്നതിൽ ഛായാഗ്രഹണവും പശ്‌ചാത്തല സംഗീതവും എഡിറ്റിംഗും വിജയിച്ചിട്ടുണ്ട്. ക്രൈം ത്രില്ലർ ചിത്രങ്ങളുടെ പതിവു കോലാഹലങ്ങൾ ഇല്ലാതെയും എന്നാൽ സസ്‌പൻസ് കൃത്യമായി നിലനിർത്തിയും കാണികളെ പിടിച്ചിരുത്തുന്നതിൽ വിജയിക്കുന്ന ഈ സിനിമ തീർച്ചയായും ‘തിയേറ്റർ അനുഭവത്തിൽ‘ കണ്ടിരിക്കേണ്ട സിനിമയാണ്.
നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെടി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാണ്. പി ശിവപ്രസാദ് വാർത്താ പ്രചരണം കൈകാര്യം ചെയ്‌ത സിനിമയുമായി ബന്ധപ്പെട്ട മറ്റുവാർത്തകളും വിശേഷങ്ങളും ഈലിങ്കിൽ വായിക്കാം. ട്രെയ്‌ലർ ഇവിടെ കാണാം:
SPOTLIGHT: കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം; കുതിച്ചുവന്ന് രക്ഷിച്ച് സുഹൃത്ത്