ഗയാന: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വിജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിനാണ് ഇന്ത്യൻ കൗമാര സംഘം പരാജയപ്പെടുത്തിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.4 ഓവറിൽ 187 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ വിക്കി ഒസ്‌ത്വാളും നാല് വിക്കറ്റ് നേടിയ രാജ് ബാവയുമാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ തകർത്തത്. 10 ഓവറിൽ വെറും 28 റൺസ് മാത്രം വഴങ്ങിയാണ് ഒസ്‌ത്വാൾ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്.
99 പന്തില്‍ നിന്ന് 2 സിക്‌സും 6 ഫോറുമടക്കം 65 റണ്‍സെടുത്ത ബെവാള്‍ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 61 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത ഓപ്പണര്‍ വാലിന്റൈന്‍ കിറ്റിമെയ്‌ക്കും മാത്രമാണ് തുടര്‍ന്ന് ഭേദപ്പെട്ട പ്രകടനം കാഴ്‌ച വെക്കാന്‍ സാധിച്ചത്. അഞ്ചു പേര്‍ രണ്ടക്കം കാണാതെയും രണ്ടുപേര്‍ അക്കൗണ്ട് തുറക്കും മുൻപും പുറത്തായി.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം മെച്ചപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മൽസരത്തിലേക്ക് തിരികെയെത്തിച്ചു. 54 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത റഷീദ് 20ആം ഓവറില്‍ പുറത്തായി. പിന്നാലെ നിഷാന്ത് സിന്ധുവിനെ കൂട്ടുപിടിച്ച് യാഷ് സ്‌കോര്‍ ഉയര്‍ത്തി.
100 പന്തില്‍ നിന്ന് 11 ഫോറടക്കം 82 റണ്‍സെടുത്ത യാഷ് നിര്‍ഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു. സിന്ധു 25 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. തുടര്‍ന്ന് 44 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത കൗശല്‍ താംബെയാണ് ഇന്ത്യയെ 200 കടത്തിയത്.
Also Read: ആദിവാസി പെൺകുട്ടികളുടെ ആത്‍മഹത്യ; പോലീസ് ഉദ്യോഗസ്‌ഥർ ഊരുകളിലേക്ക്