ആലപ്പുഴ: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുധാകരൻ നിഷ്‌കളങ്കമായി പറഞ്ഞ കാര്യങ്ങളിൽ വിവാദത്തിന് സ്‌ഥാനം ഇല്ലെന്ന് വിഡി സതീശൻ പറഞ്ഞു. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ആരാണെങ്കിലും സുധാകരേട്ടൻ പറഞ്ഞ വാക്കുകൾ തന്നെ പറയും. നിങ്ങളാണെങ്കിലും അത് തന്നെ പറയുമെന്നും വിഡി സതീശൻ പറഞ്ഞു.
താനും സുധാകരനും ജ്യേഷ്‌ഠാനുജൻമാരെ പോലെയാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് സമരാഗ്‌നി ജാഥയ്‌ക്കിടെ ആലപ്പുഴയിൽ നടത്തിയ മോശം പദപ്രയോഗത്തിൽ ആയിരുന്നു വിഡി സതീശന്റെ വിശദീകരണം.
അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണത്തിൽ പറയുന്നതാണ് നടന്നത്. നിങ്ങളാണെങ്കിലും അതുതന്നെ പറയും. നിങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹമത് പറഞ്ഞത്. ആദ്യം വാർത്താ സമ്മേളനം നടത്താൻ നിശ്‌ചയിച്ചിരുന്ന സമയത്തിൽ നിന്ന് വൈകി ഒരാൾ കാത്തിരിക്കുമ്പോൾ പറയുന്നതാണത്. ഒരാൾ കാത്തിരുന്നാൽ അസ്വസ്‌ഥനാകില്ലേയെന്നും വിഡി സതീശൻ ചോദിച്ചു.
‘കെസി വേണുഗോപാൽ സ്‌ഥലത്ത് ഉള്ളതിനാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചില ചർച്ചകൾ രാവിലെ നടന്നിരുന്നു. അതിന് ശേഷം മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നതിനാലാണ് വൈകിയത്. സഹപ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതല്ലേ അദ്ദേഹം പറഞ്ഞത്? അതിനപ്പുറം എന്താ ഉള്ളത്? അവൻ എവിടെ പോയി കിടക്കുവാ എന്ന് ചോദിച്ചു. നിങ്ങൾ വരുമ്പോൾ നിങ്ങളുടെ ക്യാമറമാനെ കണ്ടില്ലെങ്കിൽ നിങ്ങൾ ചോദിക്കില്ലേ അങ്ങനെ? അത്ര തന്നെ ഉള്ളൂ. നിങ്ങളിത് വല്യ വർത്തയാക്കേണ്ട. ഹൈക്കമാൻഡ് ഇടപെട്ടു, താക്കീത് നൽകി, രാജി ഭീഷണി മുഴക്കി ഇങ്ങനെ എന്തെല്ലാം വാർത്തകളാണ് നൽകിയത്. സമ്മതിച്ചു ഞാൻ’- വിഡി സതീശൻ പറഞ്ഞു.
സതീശൻ ആലപ്പുഴയിലെ വാർത്താ സമ്മേളനത്തിൽ വൈകി എത്തിയതിലെ നീരസമാണ് കെപിസിസി പ്രസിഡണ്ട് പരസ്യമായി പ്രകടിപ്പിച്ചത്. മാദ്ധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയി എന്ന് സുധാകരൻ ചോദിച്ചു. ഇത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ പ്രസിഡണ്ട് കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു. ഇത് പിന്നീട് വിവാദമാവുകയും ചെയ്‌തിരുന്നു.
Most Read| ഡെൽഹിയിൽ എഎപിക്ക് നാല് സീറ്റ്, കോൺഗ്രസിന് മൂന്ന്- ധാരണയായി