കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംഎല്‍എ കെഎം ഷാജിയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വിശദീകരണമാവും ഷാജി ഇന്ന് വിജിലസിന് നല്‍കുക. രാവിലെ 10.30 ഓടെ കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ എത്തണമെന്നാണ് എംഎൽഎക്ക് വിജിലൻസ് നൽകിയ നിർദേശം.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടന്ന റെയ്‌ഡിൽ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയെ കുറിച്ചായിരിക്കും പ്രധാനമായും വിജിലന്‍സ് ചോദിക്കുക. പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വിശദീകരണമാണ് കെഎം ഷാജിക്കുള്ളത്. തിരഞ്ഞെടുപ്പിനായി ഏതാനും പേരില്‍ നിന്ന് സംഭാവനയായി ലഭിച്ചതാണെന്നും അതിന് രേഖയുണ്ടെന്നും ഷാജി അറിയിക്കും.
രാവിലെ 10.30ഓടെ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് ഇന്നലെ വിജിലന്‍സ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്‌ച ഷാജിയുടെ അഴീക്കോട്ടെ വീട്ടിലും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടിലും വിജിലന്‍സ് റെയ്‌ഡ് നടത്തിയിരുന്നു. 16 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തോൺ റെയ്‌ഡിലാണ് അഴീക്കോട്ടെ വീട്ടില്‍ നിന്ന് പണം പിടിച്ചെടുത്തത്.
രണ്ട് വീടുകളില്‍ നിന്നായി 82 രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ഈ രേഖകള്‍ കൂടി അടിസ്‌ഥാനമാക്കിയാകും ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുക. അനധികൃത സ്വത്ത് സമ്പാദന കേസിന് പുറമെ അഴിക്കോട്ടെ സ്‌കൂളിന് പ്ളസ് ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന പരാതിയിലും ഷാജിക്കെതിരെ വിജിലന്‍സ് കേസുണ്ട്.
Also Read: ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദുചെയ്യാൻ ആവശ്യപ്പെട്ടുള്ള ഇഡി ഹരജി; വിധി ഇന്ന്