തിരുവനന്തപുരം: വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന വിഷയത്തില്‍ മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ. വഖഫ് ബോര്‍ഡ് പിഎസ്‌സി നിയമനത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ചിലര്‍ വെറുതേ ഒച്ചപ്പാടുണ്ടാക്കുകയാണ്. തങ്ങളുടെ ആശങ്ക പിഎസ്‌സി നിയമനത്തിലല്ല, അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളിലാണെന്നും കാന്തപുരം പറഞ്ഞു.
വഖഫ് സ്വത്തുക്കള്‍ കയ്യൂക്കുകൊണ്ട് ആരും വകമാറ്റി ചെലവഴിക്കരുത്. അങ്ങനെയുണ്ടെങ്കില്‍ തിരിച്ചുപിടിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ഒരു വിഭാഗത്തിന് അതൊന്നും ഒരു പ്രശ്‌നമല്ലാതായി. കുറേ ഒച്ചപ്പാടുണ്ടാക്കി ജനങ്ങളുടെ ഇടയില്‍ കുഴപ്പം സൃഷ്‌ടിക്കുകയാണ്. ഞങ്ങള്‍ യഥാര്‍ഥത്തില്‍ പിഎസ്‌സി നിയമനം വരുമെന്ന് കേട്ടപ്പോൾ മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹത്തോട് ഞങ്ങളുടെ അവസ്‌ഥകള്‍ വിവരിക്കുകയും ചെയ്‌തിട്ടുണ്ട്.
പിഎസ്‌സി നിയമനം കൊണ്ടുവരണമോ കൊണ്ടുവരേണ്ടയോ എന്നത് പ്രശ്‌നമല്ല. അത് കൊണ്ടുവന്നാല്‍ ഇവിടെ ഒരുപാട് തീരുമാനങ്ങളും പദ്ധതികളുമെല്ലാം കാറ്റില്‍ പറത്തപ്പെട്ടതുപോലെ മുസ്‌ലിം സമുദായത്തിന് കിട്ടാത്തപോലുള്ള അവസ്‌ഥ വരാന്‍ പാടില്ല. അത് വളരെ ശ്രദ്ധിച്ച് ചെയ്യണം എന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read: തലച്ചുമട് മാനുഷിക വിരുദ്ധം; നിരോധിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി