വയനാട്: വയനാട് മുട്ടിൽ മരം കൊള്ളയിൽ റവന്യൂ- വനം ഉദ്യോഗസ്‌ഥരെ ന്യായീകരിച്ച് വയനാട് ജില്ലാ കളക്‌ടറുടെ റിപ്പോർട്. തുടക്കം മുതൽ ഉദ്യോഗസ്‌ഥർ ജാഗ്രത പാലിച്ചിരുന്നു. മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്‌ടമായപ്പോഴും വയനാട് ജില്ലയിൽ നിന്നും മരങ്ങൾ നഷ്‌ടമായില്ലെന്നാണ് കളക്‌ടർ അഥീല അബ്‌ദുള്ള റവന്യൂ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലുളളത്.
മുട്ടിൽ സൗത്ത് വില്ലേജിൽ നടന്നത് അനധികൃത മരംമുറിക്കലാണ്. മുറിച്ചു മാറ്റിയ 101 മരങ്ങൾ കണ്ടെത്തി. 42 കേസുകൾ രജിസ്‌റ്റർ ചെയ്‌തുവെന്നും കളക്‌ടർ റിപ്പോർട്ടിൽ പറയുന്നു. ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു. ഡെപ്യൂട്ടി കളക്‌ടർ, തഹസിൽദാർ എന്നിവരെ സ്‌ഥലം മാറ്റി. നിയമ നടപടികളെല്ലാം സ്വീകരിച്ചുവെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
വീഴ്‌ച സംഭവിച്ചിട്ടില്ല എന്ന് പറയുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്‌ഥർക്കെതിരായ നടപടിയും പറയുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. കേസിൽ ഉദ്യോഗസ്‌ഥ വീഴ്‌ച പരിശോധിച്ച് റിപ്പോർട് നൽകാനായിരുന്നു കളക്‌ടറോട് റവന്യൂ മന്ത്രിയുടെ നിർദ്ദേശം.
Also Read: പോലീസ് നോട്ടീസ്; ബിജെപി യോഗം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി