ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ)യിൽ വനിതകൾക്ക് പ്രവേശനം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്ക് അഡ്‌മിഷൻ നൽകാത്തതിന് എതിരെ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി നടപടി.
നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്ക് പ്രവേശനം അനുവദിക്കാത്തത് സമത്വത്തിനുള്ള മൗലികാവകാശത്തിന്റെയും തൊഴിൽ ചെയ്യാനുള്ള അവകാശത്തിന്റെയും ലംഘനമാണെന്ന് അഭിഭാഷകനായ കുഷ് കൽറ സമർപ്പിച്ച ഹരജിയിൽ പറയുന്നു.
അക്കാദമിയിൽ യോഗ്യത നേടുന്നതിനുള്ള പ്ളസ് ടു ലെവൽ വിദ്യാഭ്യാസമുള്ള വനിതകൾക്ക് എൻഡിഎ പരീക്ഷ എഴുതാൻ അവസരം നൽകാത്തത് ലിംഗ വിവേചനം ആണെന്നു ഹരജിയിൽ ആരോപിക്കുന്നു. ഈ നടപടിയുടെ പരിണിതഫലമായി വനിതകൾക്ക് സായുധ സേനയിലേക്ക് എത്താനുള്ള അവസരം നഷ്‌ടപ്പെടുകയാണെന്നും ഹരജിയിൽ പറയുന്നു.
ഹരജി പരിഗണിച്ച ചീഫ് ജസ്‌റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാർ, യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) എന്നിവർക്കു വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
ഇന്ത്യയിലെ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സായുധ സേനകളിലെയും അംഗങ്ങൾക്ക് ട്രെയിനിങ് നൽകുന്ന സൈനിക അക്കാദമിയാണ് നാഷണൽ ഡിഫൻസ് അക്കാദമി അഥവാ എൻഡിഎ. മഹാരാഷ്‌ട്ര, പൂനയിലെ ഖഡക്‌വാസ്‌ലയിലാണ് ഇത് സ്‌ഥിതി ചെയ്യുന്നത്. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെയും ഏറ്റവും മികച്ച നിലവാരം പുലർത്തുന്നതുമായ അക്കാദമിയാണ് ഇത്.
Also Read: ആവശ്യക്കാറില്ല, വിലക്കുറവ്; യുപിയിൽ ഉരുളക്കിഴങ്ങ് കർഷകർ ദുരിതത്തിൽ