കോഴിക്കോട്: ജില്ലയിലെ കക്കയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് നടപടി. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പിന്റെ പ്രത്യേക സംഘം ഇന്നെത്തും.
ഇന്നലെ കക്കയം കെഎസ്ഇബി ഹൈഡൽ ടൂറിസം സെന്ററിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ അമ്മയ്‌ക്കും പരിക്കേറ്റിരുന്നു. എറണാകുളം ഇടപ്പള്ളി തോപ്പിൽ നീതു ഏലിയാസ് (32), മകൾ ആൻമരിയ (4) എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നീതു നിലവിൽ അപകടനില തരണം ചെയ്‌തിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.
എറണാകുളം സ്വദേശികൾ കുടുംബസമേതം കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ വന്നപ്പോൾ കക്കയം ടൂറിസ്‌റ്റ് കേന്ദ്രം സന്ദർശിക്കാൻ എത്തിയതായിരുന്നു. കക്കയം വനമേഖലയിൽ നിന്ന് ഇറങ്ങിയ കാട്ടുപോത്താണ് കുട്ടികളുടെ പാർക്കിൽ ഇരുന്ന ടൂറിസ്‌റ്റുകളെ ആക്രമിച്ചത്. മകളെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ രക്ഷപ്പെടുത്തുന്നതിന് ഇടേയാണ് നീതുവിന് കുത്തേറ്റത്. യുവതിയുടെ മൂന്ന് വാരിയെല്ലുകൾ പൊട്ടി. തലയ്‌ക്ക് എട്ടു തുന്നലുമുണ്ട്. കുട്ടിയുടെ മുഖത്താണ് പരിക്ക്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read| സൈനികരുടെ കുടിയേറ്റം; മ്യാൻമർ അതിർത്തി വേലികെട്ടി അടക്കും- അമിത് ഷാ