കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ മക്കള്‍ക്ക് വനംവകുപ്പില്‍ താല്‍കാലിക ജോലിനല്‍കാന്‍ തീരുമാനം. മന്ത്രി എകെ ശശീന്ദ്രന്‍ കുടുംബത്തെ സന്ദര്‍ശിച്ച് ഇക്കാര്യം അറിയിച്ചു.
നിയമന കത്ത് ഉടന്‍ നല്‍കും. അബ്രഹാമിന്റെ മക്കളായ ജോബിഷും ജോമോനും അടുത്തമാസം ഒന്നിന് ജോലിയില്‍ പ്രവേശിക്കും. കക്കയം ഫോറസ്‌റ്റ് ഓഫീസില്‍ യോഗംചേര്‍ന്നാണ് മക്കള്‍ക്ക് ജോലിനല്‍കണമെന്ന് കുടുംബത്തിന്റെ ആവശ്യം വനംവകുപ്പ് പരിഗണിച്ചത്. ഫോറസ്‌റ്റ് ഓഫീസില്‍ തന്നെയാണ് ഇരുവര്‍ക്കും ജോലി നല്‍കുക.
സ്‌ഥിരം ജോലി നല്‍കുന്നതിന് നിയമക്കുരുക്കുകള്‍ ഉണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. ഒരാളുടെയെങ്കിലും ജോലി സ്‌ഥിരരപ്പെടുത്തണമെന്ന് കുടുംബം മന്ത്രിയോട് ആവശ്യപ്പെട്ടു. നേരത്തെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സർക്കാർ നല്‍കിയിരുന്നു.
അതേസമയം, അബ്രഹാമിന്റെ വീട് സന്ദർശിച്ച് മടങ്ങുന്നതിനിടെ ശശീന്ദ്രനു നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. കൂരാച്ചുണ്ട് അങ്ങാടിയില്‍വെച്ചാണ് പ്രതിഷേധമുണ്ടായത്. അബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവിറങ്ങിയിട്ടും ദൗത്യസംഘത്തിന് ഇതുവരെ കാട്ടുപോത്തിനെ കണ്ടെത്താന്‍ ആയിട്ടില്ല.
വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്‌ചയുണ്ടായെന്നും വന്യമൃഗശല്യം തടയുന്നതില്‍ വനംവകുപ്പ് പരാജയപ്പെട്ടെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സൂരക്ഷയിലാണ് വനംമന്ത്രി അബ്രഹാമിന്റെ വീട്ടിലെത്തിയത്.
NATIONAL | കുടിവെള്ളക്ഷാമം; നിരോധനം തെറ്റിച്ചാൽ പിടി വീഴും