മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കൾ പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടതിൽ വിമർശനം ഉന്നയിച്ച സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇനിയും പണക്കാട്ടേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. സങ്കുചിത രാഷ്‌ട്രീയ താൽപര്യത്തോടെ ആണ് യുഡിഎഫിനെതിരെ സിപിഎം വിമര്‍ശനം ഉന്നയിക്കുന്നത് എന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
എ വിജയരാഘവന്റെ പ്രസ്‌താവനകളെല്ലാം ഇതിന്റെ ഭാഗമായാണ്. യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ പോലും വർഗീയമായാണ് എ വിജയരാഘവൻ കാണുന്നത്. പാണക്കാട് പോകാൻ കഴിയാത്തതിന്റെ പരിഭവമാണ് വിജയരാഘവൻ പറഞ്ഞ് തീര്‍ക്കുന്നത്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഉമ്മൻചാണ്ടി മലപ്പുറത്ത് പരിഹസിച്ചു.
ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടും. അവസരത്തിനൊത്ത് രാഷ്‌ട്രീയ നിലപാട് മാറ്റുന്ന പാര്‍ട്ടിയാണ് സിപിഎം. കെഎം മാണിക്കെതിരെ എൽഡിഎഫ് നിയമസഭയിൽ നടത്തിയ സമരം എല്ലാവരും കണ്ടതാണ്. ചെയ്യാത്ത കുറ്റത്തിനാണ് അവർ കെഎം മാണിക്കെതിരെ സമരം നടത്തിയത്. എന്നാൽ അതേ കെഎം മാണിയുടെ പാര്‍ട്ടിയുമായി കൂട്ടുകൂടാൻ സിപിഎമ്മിന് മടിയുണ്ടായില്ല. കെഎം മാണി അഴിമതിക്കാരനല്ലെന്ന നിലപാടിൽ അന്നും ഇന്നും കോൺഗ്രസ് ഉറച്ച് നിൽക്കുകയാണെന്നും ഉമ്മൻചാണ്ടി വ്യക്‌തമാക്കി.
മതമൗലികവാദ മതാധിഷ്‌ഠിത രാഷ്‌ട്രീയ ശക്‌തികളുമായുള്ള കൂട്ടുകെട്ട് യുഡിഎഫ് വിപുലീകരിക്കുന്നു എന്ന സന്ദേശമാണ് യുഡിഎഫ് നേതാക്കളുടെ പണക്കാട്ടേക്കുള്ള സന്ദർശനം നൽകുന്നത് എന്നായിരുന്നു വിജയരാഘവന്‍ ആരോപിച്ചത്.
എൽഡിഎഫിനെ ദുർബലപെടുത്തണം എന്നുമാത്രമാണ് യുഡിഎഫും ബിജെപിയും ചിന്തിക്കുന്നത് . അതിനായി യുഡിഎഫ് മതമൗലിക വാദികളുമായി സഖ്യമുണ്ടാക്കാനുള്ള തിരക്കിലാണ്. ലീഗാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നത് എന്ന് ഓരോ ദിവസം കഴിയുംതോറും കൂടുതൽ വ്യക്‌തമായി വരികയാണ്. പാണക്കാട്ടേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയി. സംസ്‌ഥാനത്തെ പിന്നോട്ട് നയിക്കാനാണ് ഈ കൂട്ടുകെട്ടിന്റെ ശ്രമമെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തിയിരുന്നു.
Also Read: വെൽഫെയർ സ്വാധീനത്തിൽ ലീഗിന് നയമാറ്റം; സ്വീകാര്യത കുറഞ്ഞുവെന്ന് കെടി ജലീൽ