ന്യൂഡെൽഹി: അയോഗ്യത നീങ്ങിയ സാഹചര്യത്തിൽ, രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുമോയെന്നാണ് രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്നോ രാഹുലിന്റെ ഭാഗത്തു നിന്നോ കൃത്യമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ, രാഹുലിന്റെ ലോക്‌സഭാ അംഗത്വം തിരികെ നൽകുന്നത് സംബന്ധിച്ച് ഇനിയും സ്‌പീക്കർ തീരുമാനം എടുക്കാത്തത് പതിപക്ഷത്തെ ഒന്നടങ്കം ചൊടിപ്പിച്ചിട്ടുണ്ട്.
സൂറത്ത് കോടതി വിധി വന്നു 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്‌പീക്കർ എന്തുകൊണ്ടാണ് ദിവസങ്ങൾ കടന്നിട്ടും തീരുമാനം എടുക്കാത്തതെന്ന ചോദ്യമാണ് പ്രധാനമായും പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. അതേസമയം, രാഹുൽ ഗാന്ധിക്ക് എംപി സ്‌ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്‌ഞാപനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. സുപ്രീം കോടതി ഉത്തരവും പാർട്ടിയുടെ കത്തും ഇന്ന് സ്‌പീക്കർ പരിശോധിച്ചേക്കും.
അതേസമയം, വിജ്‌ഞാപനം വൈകിയാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെ തീരുമാനം. മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന് മുമ്പായി രാഹുലിനെ ലോക്‌സഭയിൽ എത്തിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇന്ന് വിഷയത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഇരുസഭകളിലും പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. നാളെയും മറ്റന്നാളുമാണ് ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കുക.
Most Read| പ്രതിപക്ഷം വികസന വിരോധികൾ; അഴിമതിയും കുടുംബാധിപത്യവും ഇന്ത്യ വിടണമെന്ന് പ്രധാനമന്ത്രി