തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കൽ വിവാദത്തിൽ രേഖകൾ പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്‌ഥക്കെതിരെ നടപടി. വിവരാവകാശ നിയമ പ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്‌ഥക്ക് എതിരെയാണ് നടപടി. റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയോട് അവധിയിൽ പോകാൻ നിർദേശിച്ചു.
റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറി ശാലിനിയെ വകുപ്പ് മാറ്റുമെന്നും മുന്നറിയിപ്പുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകിന്റെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്‌ഥ രണ്ട് മാസത്തെ അവധിക്ക് അപേക്ഷിച്ചു.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് ഇറക്കാൻ നിർദ്ദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. മുൻ മന്ത്രിയുടെ നിർദ്ദേശം ഉൾപ്പെടുന്ന കുറിപ്പ് പുറത്തു വന്നതോടെയാണിത്.
മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം ഇറക്കിയത് ഉദ്യോഗസ്‌ഥരാണ് എന്നതായിരുന്നു ഇതുവരെ പുറത്ത് വന്ന വിവരം. എന്നാൽ വിവരാവകാശ നിയമ പ്രകാരം പുറത്ത് വന്ന രേഖയിൽ മന്ത്രിയുടെ നിർദ്ദേശം കൂടി ഉൾപ്പെടുത്തിയ ഉത്തരവാണ് ഉദ്യോഗസ്‌ഥർ പുറത്തിറക്കിയതെന്ന് വ്യക്‌തമായിരുന്നു.
Read Also: കോവിഡ് വ്യാപനം; വടക്കൻ ജില്ലകളിൽ രൂക്ഷം, പ്രത്യേക പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി