പാലക്കാട്: നല്ലേപ്പിള്ളിയിൽ ഭർത്താവ് ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്. യുവതി ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കമ്പിളിച്ചുങ്കം ഉദയന്റെ മകളാണ് ഊർമിള.
കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഊർമിളയും ഭർത്താവ് സജേഷും ഏറെക്കാലമായി മാറി താമസിക്കുകയായിരുന്നു. കമ്പിളിച്ചുങ്കത്തെ വീട്ടിലായിരുന്നു ഊർമിള താമസിച്ചിരുന്നത്. മൂന്ന് മാസം മുമ്പ് ഇയാൾ യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇന്ന് രാവിലെയും സജേഷ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാവുകയും ചെയ്‌തിരുന്നു.
തുടർന്ന് ഊർമിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇതിനിടെ വഴിയിൽ പാടത്ത് വച്ച് സജേഷ് ഭാര്യയെ ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
സജേഷ് സ്‌ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായില്ല. ഊർമിളയ്‌ക്ക് പത്തും മൂന്നും വയസുള്ള രണ്ട് പെൺമക്കളുണ്ട്. സംഭവത്തിൽ ചിറ്റൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TECHNOLOGY | ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!