കണ്ണൂര്‍: ജില്ലയിൽ ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരു സ്‌ത്രീ ഉള്‍പ്പടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തു. മാര്‍ച്ച് 16ന് അറസ്‌റ്റിലായ പ്രധാനപ്രതി നിസാം അബ്‌ദുൾ ഗഫൂറിന്റെ മയക്കുമരുന്ന് വിപണന ശൃംഖലയില്‍പ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടില്‍ ശിഹാബ് (35), മരക്കാര്‍കണ്ടി എസ്‌ഡിപിഐ പ്രവർത്തകൻ സിസി അന്‍സാരി (33), ഇയാളുടെ ഭാര്യ ശബ്‌ന (26) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരുടെ പക്കല്‍നിന്ന് എംഡിഎംഎ ഉൾപ്പടെയുള്ള മയക്കുമരുന്നും കണ്ടെടുത്തു.
ഇതോടെ കേസില്‍ ആകെ ആറ് പേരാണ് അറസ്‌റ്റിലായത്. നിസാം അബ്‌ദുൾ ഗഫൂറിന് പുറമെ, കോയ്യോട് സ്വദേശി അഫ്‌സല്‍, ഭാര്യ ബള്‍ക്കീസ് എന്നിവരാണ് നേരത്തെ പിടിയിലായത്. റിമാന്‍ഡിലായിരുന്ന നിസാമിനെ പോലീസ് കസ്‌റ്റഡിയില്‍ വാങ്ങി. മറ്റ് രണ്ടുപേരും ജയിലിലാണ്. ഒരു ഗ്രാം എംഡിഎംഎ 1500 രൂപക്കാണ് ആവശ്യക്കാര്‍ക്ക് വിറ്റിരുന്നതെന്ന് നിസാം പോലീസിനോട് വെളിപ്പെടുത്തി. ഒരു ഗ്രാം എംഡിഎംഎ അയ്യായിരം രൂപക്ക് മുകളിലുള്ള വിലക്കാണ് പലരും വില്‍ക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.
കേസില്‍ ഇനിയും അറസ്‌റ്റുണ്ടാകുമെന്നും മയക്കുമരുന്ന് സംഘത്തിലെ മറ്റുചിലരെക്കുറിച്ച് വ്യക്‌തമായ സൂചനകള്‍ ലഭിച്ചെന്നും കണ്ണൂര്‍ അസി. കമ്മിഷണര്‍ പിപി സദാനന്ദന്‍ പറഞ്ഞു. ഇവരുമായി ബന്ധമുള്ള അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പോലീസിന്റെ വലയിലായതായി സൂചനയുണ്ട്.
ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം ചെയ്യുന്ന നിസാമും ഇവരും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണ്‍ വഴി കൈമാറിയ ശബ്‌ദ സന്ദേശങ്ങളും കണ്ടെടുത്തു.
Most Read: പ്രതിസന്ധി രൂക്ഷം; പലായനം തുടർന്ന് ശ്രീലങ്കൻ ജനത, തമിഴ്‌നാട്ടിൽ ക്യാംപുകൾ