ലക്‌നൗ : ഉന്നാവിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ അധികൃതർ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ച് 14 സർക്കാർ ഡോക്‌ടർമാർ രാജി വച്ചു. കമ്മ്യൂണിറ്റി, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്‌ടർമാരാണ് ജോലിയില്‍ നിന്ന് രാജിവെച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധനയിൽ അധികൃതർ കുറ്റപ്പെടുത്തുന്നത് തങ്ങളെയാണെന്നാണ് രാജി വച്ച ഡോക്‌ടർമാർ ഉന്നയിക്കുന്നത്.
യാതൊരു കാരണവുമില്ലാതെ അധികൃതര്‍ മോശമായി പെരുമാറുകയാണെന്നും തങ്ങൾ ജോലി ചെയ്‌തെന്ന് തെളിയിക്കേണ്ട ബാധ്യതയിലാണെന്നും ഡോക്‌ടർമാർ വ്യക്‌തമാക്കി. നിലവിൽ മുഴുവൻ സമയവും ജോലി ചെയ്‌തിട്ടും ജോലിക്ക് ഹാജരാകുന്നില്ലെന്നാണ് അധികൃതരുടെ ആരോപണം. കൂടാതെ 30 കിലോമീറ്റർ അകലെ ജോലി ചെയ്യുന്നവർ പോലും ഉന്നത അധികൃതർ പങ്കെടുക്കുന്ന യോഗത്തിൽ എത്തണമെന്ന് വാശി പിടിക്കുകയാണെന്നും, യോഗത്തിൽ എല്ലാവരും തങ്ങളെയാണ് കുറ്റപ്പെടുത്തുന്നതെന്നും ഡോക്‌ടർമാർ വ്യക്‌തമാക്കി.
അതേസമയം ഡോക്‌ടർമാരുടെ പ്രശ്‌നത്തിൽ ഉടൻ തന്നെ പരിഹാരം കാണുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും, ഡോക്‌ടർമാർ അപരിചിതരല്ല മറിച്ച് അവർ ടീമിന്റെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ പ്രശ്‌നത്തിൽ ഉടൻ പരിഹാരം കാണാനുള്ള നടപടികൾ ചെയ്യുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂട്ടിച്ചേർത്തു.
Read also : അറബിക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യത