കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടക്ക് 15 വർഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തൽ. വിദേശ കമ്പനിയടക്കം നാലിടങ്ങളിൽ നിർമിച്ചതാണ് ഈ വെടിയുണ്ടകൾ. ഇവ ആർക്കൊക്കെയാണ് വിതരണം ചെയ്‌തതെന്ന് കണ്ടെത്താൻ ശ്രമങ്ങൾ തുടങ്ങി. കേരളത്തിന് പുറമേ കർണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്‌ചയാണ് 266 വെടിയുണ്ടകൾ കണ്ടെത്തിയത്. വെടിയുണ്ടകളുടെ കവർ ദ്രവിച്ചതിനാൽ ഇതിന്റെ ബാച്ച് നമ്പറോ മറ്റ് വിവരങ്ങളോ ലഭ്യമായിരുന്നില്ല. ഇന്ത്യയിലും വിദേശത്തുമായുള്ള നാല് കമ്പനികളിൽ നിർമിച്ചവയാണിതെന്ന് പിന്നീട് വ്യക്‌തമാക്കി. തുടർന്ന് നടത്തിയ ശാസ്‌ത്രീയ പരിശോധനയിലാണ് ഒരു കമ്പനിയുടെ വെടിയുണ്ടക്ക് അഞ്ച് വർഷവും മറ്റ് മൂന്ന് കമ്പനിയുടെ വെടിയുണ്ടകൾക്ക് 15 വർഷവും പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ.
ഒരു കവറിലെ വെടിയുണ്ടകളിൽ കണ്ട ചില അക്ഷരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു കമ്പനിയുടെ വിശദാംശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവർ വിതരണം ചെയ്‌ത ഏജൻസിയുടെ വിവരങ്ങൾ ലഭിക്കാനായി അന്വേഷണസംഘം കമ്പനി അധികൃതരുമായി രേഖാമൂലം ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ റെഫിൾ ക്‌ളബ്ബുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടയുടെയും അംഗീകൃത വിൽപനശാലകളിൽ നിന്ന് വിട്ടുപോയവയുടെയും കണക്കുകളും ശേഖരിക്കുന്നുണ്ട്. കർണാടകയിലെ കൂർഗ് മേഖലയിൽ വെടിയുണ്ട വിൽപന നടത്തിയിരുന്ന കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. ഇവിടെ നിന്ന് എത്തിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്.
വെടിയുണ്ടകൾ ആരോ ഉപേക്ഷിച്ചതാണെന്ന നിഗമനത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് അന്വേഷണസംഘം. പക്ഷേ, അത് ആരെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണ്ടിവരും.
Most Read: പ്രളയ സാധ്യത; ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക്