ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ തടവിൽ കഴിയുന്ന എട്ടു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് മൂന്ന് മുതൽ 25 വർഷം വരെ തടവ് ശിക്ഷ നൽകിയതായി റിപ്പോർട്. ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ഒരു മലയാളി ഉൾപ്പടെ എട്ടു ഇന്ത്യൻ മുൻ നാവികർക്ക് കഴിഞ്ഞ ദിവസമാണ് ശിക്ഷാ ഇളവ് നൽകിയത്.
ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി. ഒരാൾക്ക് 25 വർഷവും നാലുപേർക്ക് 15 വർഷവും രണ്ടുപേർക്ക് പത്ത് വർഷവും ഒരാൾക്ക് മൂന്ന് വർഷവും തടവ് ശിക്ഷയാണ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
അടുത്ത നടപടികൾ വിധിന്യായം പൂർണമായി പഠിച്ച ശേഷമെന്നാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയത്. വിധിപ്പകർപ്പ് അഭിഭാഷകർക്കാണ് ലഭിക്കുക. നിയമ വിദഗ്‌ധരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തുന്നുണ്ടെന്നും വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.
അതേസമയം, ഇന്ത്യക്കാർക്ക് സ്വന്തം രാജ്യത്ത് തടവിന്റെ ശിഷ്‌ടകാലം അനുഭവിക്കാമെന്ന കരാർ ഇന്ത്യ 2015ൽ ഖത്തറുമായി ഒപ്പിട്ടിരുന്നു. ശിക്ഷ പൂർണമായി റദ്ദാക്കാൻ നാവികരുടെ കുടുംബാംഗങ്ങൾ മേൽക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ദോഹയിലെ അൽ ദഹ്റ ഗ്ളോബൽ ടെക്‌നോളജീസ് കമ്പനി ഉദ്യോഗസ്‌ഥരായ എട്ടു പേർക്കാണ് ഖത്തറിൽ വധശിക്ഷ വിധിച്ചിരുന്നത്. ഇതിൽ ഒരാൾ മലയാളിയാണ്. മുൻ ഉന്നത നാവിക ഉദ്യോഗസ്‌ഥരാണ് ഇവർ. ഒരു വർഷമായി ഇവർ തടവിലാണ്. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 30ന് അർധരാത്രിയിലാണ് ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്‌റ്റ് ചെയ്‌തത്. ഒക്‌ടോബർ മൂന്നിന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിന് ശേഷമാണ് എട്ടുപേരും ഏകാന്ത തടവിലാണെന്ന വിവരം പുറത്തറിയുന്നത്.
തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവതേജ് സിങ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്‌ട്, അമിത് നാഗ്‌പാൽ, സുഗുനകർ പകാല, സഞ്‌ജീവ് ഗുപ്‌ത എന്നിവർക്കാണ് കോർട്ട് ഓഫ് ഫസ്‌റ്റ് ഇൻസ്‌റ്റൻസ് വധശിക്ഷ വിധിച്ചത്. ഖത്തർ നാവികസേനയ്‌ക്ക് ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിന് ചോർത്തി കൊടുത്തുവെന്നാണ് ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.
Most Read| പുതുവർഷ പുലരിയിൽ കുതിക്കാൻ ‘വിസാറ്റ്’; ഇത് പെൺകരുത്തിന്റെ സുവർണനേട്ടം