കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷൻ കണ്ണൂരിൽ ഇറക്കിയത് 50,000 യാത്രക്കാരെ. 13 രാജ്യങ്ങളിൽ നിന്നായി 300 വിമാന സർവീസുകളാണ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. മെയ് 12ന് രാത്രി 7.25ന് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വിമാനമാണ് ദൗത്യത്തിന്റെ ഭാഗമായി ആദ്യമായി കണ്ണൂരിൽ ഇറങ്ങിയത്. 110 ദിവസങ്ങൾ കൊണ്ടാണ് 300 സർവീസുകൾ കണ്ണൂരിൽ എത്തിയത്.
വന്ദേ ഭാരത് സർവീസുകൾക്കൊപ്പം സന്നദ്ധ സംഘടനകൾ ചാർട്ട് ചെയ്ത വിമാനങ്ങളും വൈഡ് ബോഡി എയർക്രാഫ്റ്റുകളും ( എയർബസ് 330, ബോയിങ് 770-300) സർവീസ് നടത്തി.
പ്രധാനപ്പെട്ട എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രവാസികൾക്ക് നേരിട്ട് കണ്ണൂരിൽ വന്നിറങ്ങാൻ കഴിഞ്ഞു. ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, ദോഹ, ജിദ്ദ, റിയാദ്, റാസ് അൽ ഖൈമ, സലാല എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ ഉണ്ടായിരുന്നു. വന്ദേ ഭാരത് ദൗത്യം മുഖേന നാല് പുതിയ നഗരങ്ങളിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കുകയും ചെയ്തു. മോസ്‌കോ, ദുഷാമ്പേ(താജികിസ്ഥാൻ), സലാല, റാസ് അൽ ഖൈമ എന്നിവയായിരുന്നു പുതിയ സർവീസുകൾ.
വിദേശ എയർലൈൻസുകളായ കുവൈത്ത് എയർലൈൻസ്, ഫ്ലൈദുബായ്, എയർ അറേബ്യ, അൽ ജസീറ, സലാം എയർവേസ്, സൗദിയ, ഇത്തിഹാദ് എയർവേസ്, ഗൾഫ് എയർ, ഒമാൻ എയർ എന്നിവ ചരിത്രത്തിൽ ആദ്യമായി കണ്ണൂരിലേക്ക് സർവീസ് നടത്തി.