ന്യൂഡെൽഹി: രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 82 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 6 വരെ 73 പേർക്കായിരുന്നു യുകെയിൽ കണ്ടെത്തിയ അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് ബാധ സ്‌ഥിരീകരിച്ചിരുന്നത്. രോഗം സ്‌ഥിരീകരിച്ച എല്ലാവരെയും പ്രത്യേക മുറിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായും സംസ്‌ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ മികച്ച രീതിയിലുള്ള ആരോഗ്യ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം സ്‌ഥിരീകരിച്ചവരുടെ കൂടെ യാത്ര ചെയ്‌തവരെയും അവരുടെ ബന്ധുക്കളെയും കണ്ടെത്തുന്നതിന് വ്യാപക പരിശോധന ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബ്രിട്ടനിൽ പടർന്നുപിടിച്ച ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ബാധ നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇന്ത്യയെ കൂടാതെ ഡെൻമാർക്ക്, നെതർലാൻഡ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, ജർമ്മനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ തുടങ്ങിയിടങ്ങളിലും വൈറസ് സ്‌ഥിരീകരിച്ചിരുന്നു.
Read also: കൊറോണ വൈറസിന്റെ പതിനാറ് വകഭേദങ്ങള്‍ക്ക് എതിരെയും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദം; പഠനം