ന്യൂയോര്‍ക്ക്: ബ്രിട്ടണ്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകള്‍ക്കെതിരേയും ഫൈസര്‍ വാക്‌സിൻ ഫലപ്രദമെന്ന് പരീക്ഷണഫലം. ഫൈസര്‍ കമ്പനിയും ടെക്‌സ് സര്‍വകലാശാലയും ചേര്‍ന്ന് അമേരിക്ക ആസ്‌ഥാനമാക്കിയാണ് പരീക്ഷണം നടത്തിയത്.
അതേസമയം, ഈ പഠനത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. വാക്‌സിൻ സ്വീകരിച്ച ആളുകളുടെ രക്‌ത സാംപിളുകള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. എന്നാല്‍, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പൂര്‍ണരൂപം ശേഖരിച്ച സാംപിളുകള്‍ ലഭ്യമല്ലാത്തതിനാല്‍ പരീക്ഷണഫലം പൂര്‍ണമല്ലെന്നും പഠനം പറയുന്നുണ്ട്.
‘വൈറസിന്റെ പതിനാറ് വകഭേദങ്ങള്‍ക്കെതിരേ വാക്‌സിൻ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത് നല്ല വാര്‍ത്തയാണ്. പതിനേഴാം വകഭേദത്തിനെതിരേയും വാക്‌സിൻ പ്രവര്‍ത്തിക്കുമെന്നുതന്നെയാണ് ഉറപ്പ്’- ഫൈസറിന്റെ വാക്‌സിൻ വിഭാഗം വിദഗ്‌ധൻ ഫില്‍ ഡോര്‍മിറ്റ്സെര്‍ പറഞ്ഞു. സൗത്ത് ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്‌ത e484k എന്ന കൊറോണ വൈറസ് വകഭേദം ആശങ്കയുണര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ പഠനങ്ങള്‍ നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിൻ പുതിയ വകഭേദങ്ങളില്‍ എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാനാവുമെന്നാണ് കണക്കുകൂട്ടലെന്ന് ഗവേഷകര്‍ പ്രതികരിച്ചു.
Kerala News: കോവിഡ് വാക്‌സിന്‍; രണ്ടാം ഘട്ട ഡ്രൈ റണ്ണും സംസ്‌ഥാനം പൂര്‍ത്തിയാക്കി