ഇസ്‌ലാമാബാദ്: അമേരിക്ക-ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ച ഉടൻ ഇസ്‌ലാമാബാദിൽ നടന്നേക്കുമെന്ന് സൂചന. ചർച്ചകൾക്ക് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് രാത്രി ഇസ്‌ലാമാബാദിൽ എത്തിയേക്കുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
അമേരിക്കയുടെ സുരക്ഷാ-ലോജിസ്‌റ്റിക്‌സ് സംഘം ഇതിനകം തന്നെ ചർച്ചകൾക്കായി പാക്കിസ്‌ഥാനിൽ എത്തിയിട്ടുണ്ട്. ആദ്യഘട്ട ചർച്ച ധാരണയാകാതെ പിരിഞ്ഞ സാഹചര്യത്തിൽ, ഒരു വെടിനിർത്തൽ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ശ്രമമാണിത്. മേഖലയിലെ സമാധാനം വീണ്ടെടുക്കുന്നതിനായി റഷ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുമായും ഇറാൻ ആശയവിനിമയം നടത്തുന്നുണ്ട്.
പശ്‌ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാൻ ഈ നയതന്ത്ര ഇടപെടലുകൾ വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. പാക്കിസ്‌ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും ഫോണിലൂടെ പ്രാദേശിക സാഹചര്യങ്ങളും വെടിനിർത്തൽ നീക്കങ്ങളും ചർച്ച ചെയ്‌തുവെന്നാണ് വിവരം.
സമാധാന കരാറിൽ ഏർപ്പെടാൻ ഇറാന് മുന്നിലുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ചർച്ചയിൽ പങ്കെടുക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്. ചില ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കൂവെന്നാണ് ഇറാൻ വ്യക്‌തമാക്കിയിരുന്നത്. നാവിക ഉപരോധം പിൻവലിക്കണം എന്നതാണ് ഇതിൽ പ്രധാനം.
Most Read| ആം ആദ്‌മിയിൽ പൊട്ടിത്തെറി; മൂന്ന് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു







































