മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയെ പ്രതിപക്ഷം വേട്ടയാടുകയാണെന്ന് സഞ്ജയ് റാവത്ത്. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന.
“തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് യുവനേതാവിനു നേരെ ചെളിവാരി എറിയാനും അപകീർത്തിപ്പെടുത്താനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മുൻപ് കിനി കേസിൽ രാജ് താക്കറെക്കും ഇത്തരം സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ, ഒന്നും പുറത്തുവന്നില്ല. ആദിത്യ താക്കറെയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മുൻപ് കോൺഗ്രസിലും ഇപ്പോൾ ബി.ജെ.പിയുടെ നേതാവുമായ ഒരു രാഷ്ട്രീയ നേതാവ് തരംതാണ രാഷ്ട്രീയം കളിക്കുകയാണ്.”- സഞ്ജയ് റാവത്ത് ആരോപിച്ചു.
സുശാന്ത് കേസ് സി.ബി.ഐക്കു വിടുന്നതിനെ സർക്കാർ എതിർക്കാനുള്ള കാരണവും സഞ്ജയ് റാവത്ത് അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. മുംബൈ പോലീസിന്റെ കഴിവിലും ആത്മാർത്ഥതയിലും സർക്കാരിന് പൂർണ്ണ വിശ്വാസമുണ്ട്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തന്റെ പോലീസ് സേനയെ പിന്തുണക്കുന്നു. മുംബൈ പോലീസ് അന്വേഷണം പോലും പൂർത്തിയാക്കാത്തപ്പോൾ സർക്കാർ അന്വേഷണം സി.ബി.ഐക്ക് കൈമാറിയിരുന്നെങ്കിൽ അത് മഹാരാഷ്ട്ര പോലീസിനെ അപമാനിക്കുന്നതിനു തുല്ല്യമാകുമായിരുന്നുവെന്നും റാവത്ത് പറഞ്ഞു.
അതേസമയം, ശിവസേന തങ്ങളുടെ ഹിന്ദുത്വവാദത്തിൽ നിന്ന് ഒട്ടും പിന്നോട്ടു പോയിട്ടില്ലെന്നും റാവത്ത് വ്യക്തമാക്കി. കോൺഗ്രസ്- എൻ.സി.പി പാർട്ടികളുമായി സഖ്യമുണ്ടാക്കിയതിനു ശേഷം ശിവസേന മതേതരത്വത്തിലേക്ക് ചുവടുമാറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് റാവത്ത് നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ഉറച്ച ഹിന്ദുത്വവാദി പാർട്ടിയാണ്. എന്നാൽ തങ്ങളുടെ ഹിന്ദുത്വ ആശയം ആളുകളുടെ നന്മക്കാണ്. ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കാൻ തങ്ങൾ ഹിന്ദുത്വ ആശയത്തെ ആശ്രയിക്കുന്നുവെന്നും റാവത്ത് പറഞ്ഞു.