തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസിലെ മൂന്നാം പ്രതി സിസ്‌റ്റർ സെഫി ഹൈമനോ പ്ളാസ്‌റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്‌ഥാപിച്ച് കേസിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ. 1992 മാർച്ച് 27നു കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള ആശ്രമത്തിൽ സിസ്‌റ്റർ അഭയ എന്ന 19 വയസുള്ള കന്യാസ്‌ത്രീയുടെ ജഡം കിണറിൽ കണ്ടെത്തിയതാണ് കേസിന് ആധാരമായ സംഭവം.
സിസ്‌റ്റർ സെഫിയെ 16 വർഷങ്ങൾക്ക് ശേഷം സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു. 2008 നവംബർ 25ന് സെഫിയെ അറസ്‌റ്റ് ചെയ്‌ത ശേഷം വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. ഈ പരിശോധനയിലാണ് സെഫി ഹൈമനോ പ്ളാസ്‌റ്റിക് സർജറി നടത്തി കന്യാചർമം വച്ച് പിടിപ്പിച്ച അപൂർവ സംഭവം കണ്ടെത്താൻ സാധിച്ചത്.
ഇത് സംബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ഡോ.രമയും ഡോ.ലളിതാംബികയും സിബിഐക്ക് മൊഴി നൽകിയിരുന്നു. ഇക്കാര്യം പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടികാട്ടി. കേസിൽ പ്രതികളായ ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ എന്നിവരുമായുള്ള അവിഹിതബന്ധം സിസ്‌റ്റർ അഭയ കാണാൻ ഇടയായതാണ് അഭയയെ കൊലപെടുത്താൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.
സിസ്‌റ്റർ സെഫി കന്യകയാണെന്ന് സ്‌ഥാപിച്ച്, പ്രതികളുമായി അവിഹിത ബന്ധമില്ലെന്ന് വരുത്തിതീർക്കാനും അതിലൂടെ കേസിൽ നിന്നും പുറത്തേക്കുള്ള വഴി എളുപ്പമാക്കാനുമാണ് കന്യാചർമം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടികാട്ടി. ഇത് തെളിയിക്കാൻ ആവശ്യമായ ശക്‌തമായ തെളിവുകൾ കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രേസിക്യൂഷൻ പറഞ്ഞു.
കേസിൽ പ്രതിയായിരുന്ന ഫാ.ജോസ് പുതൃക്കയിലിനെ 2018ൽ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്‌തനാക്കി ഉത്തരവിട്ടിരുന്നു. ഫാ.തോമസ് കോട്ടൂർ, സിസ്‌റ്റർ സെഫി എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. 1993 മാർച്ച് 29നാണ് സിബിഐ കേസ് ഏറ്റെടുത്തത്. അഭയ കേസിനെ സംബന്ധിച്ചുള്ള കൂടുതൽ വായനക്ക് വിക്കിപേജ് സഹായിക്കും. കേസിൽ വാദം നാളെയും തുടരും.
Most Read:മൊബൈല്‍ നിരക്കുകള്‍ ഡിസംബര്‍ മുതല്‍ കുത്തനെ കൂട്ടുന്നു