തിരുവനന്തപുരം: കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് മന്ത്രി വിഎസ് സുനിൽകുമാർ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “സംസ്‌ഥാനങ്ങളുടെ അഭിപ്രായം ആരായാതെ ഏകപക്ഷീയമായി ഇത്തരം നിയമങ്ങൾ പാസാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധവും ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്. ഈ നിയമങ്ങൾ പാസാക്കാൻ ഒരു സംസ്‌ഥാനങ്ങൾക്കും ബാധ്യതയില്ല,”- വിഎസ് സുനിൽകുമാർ പറഞ്ഞു.
എന്നാൽ ഈ നിയമങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്‌ഥാനങ്ങള്‍ക്ക് ഉപാധികളില്ലാതെ ലഭിക്കേണ്ട അര്‍ഹമായ ധനസഹായങ്ങള്‍ ലഭിക്കണമെങ്കില്‍ ഈ കരിനിയമങ്ങള്‍ നടപ്പാക്കിയേ തീരൂ എന്നാണ് പറയുന്നത്. കൂടാതെ, കേന്ദ്ര സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് നിരന്തരമായി സംസ്‌ഥാന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥർക്ക് മേൽ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാൻസ്‌പോർട്ട് കോണ്‍ഗ്രസും (എഐഎംടിസി) രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപകമായി ചരക്ക് വാഹനങ്ങള്‍ പണിമുടക്കുമെന്ന് സംഘടന അറിയിച്ചു.
National News: ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനവുമായി കര്‍ഷക കൂട്ടായ്‌മ