കൊല്ലം: എൻഫോഴ്‌സ്‌മെന്റിന് പിന്നാലെ എൻഐഎയും ചോദ്യം ചെയ്‌തതോടെ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ പ്രതികരണവുമായി മന്ത്രി എകെ ബാലൻ. പ്രതിയാകാത്തിടത്തോളം കാലം ജലീൽ രാജി വക്കേണ്ട ആവശ്യമില്ലന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയരാകുന്നവർ രാജിവക്കുകയാണെങ്കിൽ കേന്ദ്രത്തിലും സംസ്ഥാനത്തും ആർക്കും ഭരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജലീലിനെ എൻഫോഴ്‌സ്‌മെന്റ് വിളിച്ചു, അവർക്കാവശ്യമുള്ള കാര്യങ്ങൾ ചോദിച്ചു, അദ്ദേഹം മറുപടിയും പറഞ്ഞു. ആ പ്രശ്‌നം കഴിഞ്ഞു. ഇപ്പോൾ ദേശീയാന്വേഷണ ഏജൻസി വിളിപ്പിച്ചതും ഒരു നടപടിയുടെ ഭാഗം മാത്രമാണ്. അത് മുൻപത്തേതുപോലെ തന്നെ അവസാനിക്കും. ചോദ്യംചെയ്യലും സംശയങ്ങൾ ചോദിക്കലും വ്യക്തതവരുത്തലും ഉത്തരവാദപ്പെട്ട ഏജൻസികളുടെ കടമയാണ്. അദ്ദേഹത്തെ പ്രതിയാക്കുന്നുണ്ടെങ്കിൽ മാത്രമാണ് മറ്റു ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ടാവുകയെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.
Related News: ‘തോർത്തുമുണ്ട് വാങ്ങാൻ എന്റെ വക 25’; ജലീലിനെ പരിഹസിച്ച് വിടി ബൽറാം
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് പുലർച്ച ആറു മണിക്കാണ് ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. മുൻ എംഎൽഎ എഎം യൂസഫിന്റെ കാറിലാണ് ജലീൽ ഓഫീസിൽ എത്തിയത്. സ്വർണം അല്ലെങ്കിൽ ഏതെങ്കിലും ഹവാല ഇടപാടുകൾ മതഗ്രന്ഥത്തിന്റെ മറവിൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ മറ്റ് പ്രതികളെ എൻഫോഴ്‍സ്‍മെന്റ് ചോദ്യം ചെയ്‍തതിൽ മന്ത്രിക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
എൻഐഎ ചോദ്യം ചെയ്യുന്നുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ജലീലിന്റെ രാജി ആവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയിരുന്നു.