കുവൈത്ത് സിറ്റി: പുതിയ വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് ലഹരിരഹിത പരിശോധന നടത്താൻ കുവൈത്ത്. പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തുന്നവരെ നാടുകടത്താനാണ് നീക്കം. വിസ പുതുക്കുമ്പോൾ നിലവിലുള്ളവർക്കും പരിശോധന നിർബന്ധമാക്കാനാണ് പദ്ധതി. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ സംയുക്‌തമായാണ് പദ്ധതി ആസൂത്രണം ചെയ്യുക.
ലഹരിമരുന്ന് നിർമാർജനം ചെയ്യാനും വ്യാപനം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ആരോഗ്യ, സുരക്ഷാ വിദഗ്‌ധർ ചേർന്ന് തയ്യാറാക്കിയ ആശയത്തിന് മന്ത്രിതല കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റുമായി ഏകോപിപ്പിച്ചു പരിശോധനക്കായി പ്രത്യേക സംവിധാനവും ഒരുക്കും. വിസക്ക് മുമ്പുള്ള ആരോഗ്യ പരിശോധനയിൽ ലഹരിരഹിത പരിശോധനയും ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്.
സംശയിക്കപ്പെടുന്ന താമസക്കാരെയും പരിശോധിക്കും. ലഹരി ഉപയോഗിച്ചതായി കണ്ടെത്തുന്നവർക്ക് വിസ നിരസിക്കുകയും നാടുകടത്തുകയും ചെയ്യും. ജനങ്ങളുടെ ബയോമെട്രിക് ഫയലുകൾ പൂർത്തിയാക്കുന്നതോടൊപ്പം പഠനത്തിനും ചർച്ചക്കും ശേഷമായിരിക്കും അന്തിമതീരുമാനം. പുതിയ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ ഇതും ഉൾപ്പെടുത്തുമെന്നാണ് സൂചന.
Most Read: ഒത്തുതീർപ്പ് ശ്രമവുമായി കേന്ദ്രം; ഗുസ്‌തി താരങ്ങളെ വീണ്ടും ചർച്ചക്ക് വിളിച്ചു കായികമന്ത്രി