ഹിന്ദി ചിത്രം ‘ഗംഗുഭായ് കത്തിയവാഡി’ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്‌ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട്, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ സമൻസ്. ക്രിമിനൽ മാനനഷ്‌ട കേസുമായി ബന്ധപ്പെട്ട് അഡീഷനൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്.
മേയ് 21ന് മുമ്പ് കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം. കാമാത്തിപുരയിലെ ഗംഗുഭായുടെ വളർത്തുമകനെന്ന് അവകാശപ്പെടുന്ന ബാബു രാവ്‌ജിഷായാണ് സിനിമയിലെ പ്രമുഖർക്കെതിരെ മാനനഷ്‌ട കേസ് നൽകിയിരിക്കുന്നത്. ഹുസൈൻ സൈദിയുടെ പുസ്‌തകമായ ‘മാഫിയ ക്യൂൻസ് ഓഫ് മുംബൈ’ അടിസ്‌ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പുസ്‌തകത്തിലെ ഗംഗുഭായ് കത്തിയവാഡിയെക്കുറിച്ചുള്ള കാര്യങ്ങൾ അപകീർത്തികരമായി പരാമർശിച്ചിരിക്കുക ആണ്. പ്രശസ്‌തിക്കും പണത്തിനും വേണ്ടി അമ്മയുടെ പേര് കളങ്കപ്പെടുത്തുന്നു എന്നും പരേതനായ അമ്മയുടെ സ്വകാര്യത ലംഘിക്കുന്നതാണ് സിനിമയെന്നും ചൂണ്ടിക്കാട്ടിയാണ് ബാബു രാവ്‌ജി പരാതി നൽകിയത്.
സിനിമ നിരോധിക്കണമെന്നാണ് രാവ്ജിയുടെ ആവശ്യം. നേരത്തെ മുംബൈ സിവിൽ കോടതിയെയും ഇതേ ആവശ്യവുമായി ബാബു രാവ്‌ജി സമീപിച്ചെങ്കിലും കോടതി ഹരജി നിരസിച്ചിരുന്നു. പുസ്‌തകം പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്നും സിനിമയും നിരോധിക്കണമെന്നായിരുന്നു ബാബു രാവ്‌ജി ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, പുസ്‌തകം 2011ൽ പബ്ളിഷ് ചെയ്‌തതാണെന്നും 2020 ഡിസംബറിലാണ് ഹരജി സമർപ്പിച്ചിരുന്നതെന്നും ചൂണ്ടികാട്ടിയാണ് കോടതി ആവശ്യം നിരസിച്ചത്. ഗംഗുഭായിയുടെ വളർത്തു മകനാണെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകളൊന്നും ബാബു രാവ്‌ജിയുടെ കൈവശമില്ലന്നും കോടതി നിരീക്ഷിച്ചു.
Also Read: ‘മാലിക്’ ട്രെയ്‌ലറെത്തി; വമ്പൻ മേക്കോവറുമായി താരങ്ങൾ