കാസർഗോഡ്: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മറ്റു രോഗങ്ങൾക്ക് ചികിൽസ തേടിയെത്തുന്ന രോഗികളെ നിർബന്ധിച്ച് കോവിഡ് പരിശോധന നടത്തിക്കുന്നതായി ആക്ഷേപം. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗികൾക്കാണ് ഈ അനുഭവം ഉണ്ടായത്. കോവിഡ് പരിശോധന നടത്താൻ വിസമ്മതിക്കുന്നവർക്ക് ചികിൽസയും മരുന്നും നിഷേധിക്കുന്നതായും ആരോപണമുണ്ട്.
നിർബന്ധമായി കോവിഡ് പരിശോധന നടത്താൻ ആവശ്യപ്പെട്ടതായും ഇതിന് സമ്മതിച്ചില്ലെങ്കിൽ ചികിൽസയും മരുന്നും നൽകില്ലെന്ന് പറഞ്ഞതായും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി മടങ്ങിപോയവർ പറഞ്ഞു. സർക്കാർ ഉറപ്പ് നൽകുന്ന ചികിൽസ സാധാരണക്കാർക്ക് നിഷേധിക്കുന്ന സമീപനം തിരുത്തണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
എന്നാൽ ഇത്തരത്തിൽ ആർക്കും ചികിൽസയും മരുന്നും നിഷേധിച്ചിട്ടില്ലെന്ന് പ്രാഥമികാരോഗ്യ കേന്ദ്ര അധികൃതർ പറഞ്ഞു. നിലവിൽ ചെങ്കള പഞ്ചായത്ത് സി കാറ്റഗറിയിലാണ്. 14.93 ആണ് ടിപിആർ. കുറെ നാളുകളായി ഡി കാറ്റഗറിയിൽ ആയിരുന്ന പഞ്ചായത്ത് ഈ അടുത്താണ് സി കാറ്റഗറിയിലേക്ക് മാറിയത്. പ്രതിദിനം 500 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കണം എന്നാണ് അധികൃതരുടെ നിർദ്ദേശം. അത് പാലിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നും പ്രാഥമികാരോഗ്യ കേന്ദ്ര അധികൃതർ വിശദീകരിച്ചു.
പഞ്ചായത്തിലെ ടിപിആർ കുറക്കാനാണ് ദിവസവും 500 പേരെ ടെസ്‌റ്റ് ചെയ്യാൻ നിർദ്ദേശിച്ചത്. വാർഡുകളിൽ കോവിഡ് പരിശോധനക്കായി ക്യാംപ് വച്ചിട്ടും 150 പേരിൽ താഴെ മാത്രമേ പരിശോധനക്കായി എത്തുന്നുള്ളൂ. അതിനാലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. ദിവസവും 250 പേരെയെങ്കിലും പരിശോധിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ വ്യക്‌തമാക്കി.
Malabar News: കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍; നൂറിലധികം കവർച്ചാ കേസുകളിൽ പ്രതി