ന്യൂഡെൽഹി: തമിഴ് ചലച്ചിത്ര താരം രജനീകാന്തിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകി കേന്ദ്രമന്ത്രി അമിത് ഷാ. ചെന്നൈയിൽ രജനീകാന്തുമായി അമിത് ഷാ ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തും. വേൽ യാത്ര അവസാനിക്കുന്ന ഡിസംബർ 6 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രജനികാന്തിന്റെ ബിജെപി പ്രവേശനം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ മുരുകന്റെ നേതൃത്വത്തിൽ നടക്കുന്ന വെട്രിവേൽ യാത്രയുടെ പര്യടനം കോടതി തടയുകയും നേതാക്കൾ അറസ്‌റ്റിലാവുകയും ചെയ്‌തിരുന്നു.
ദ്രാവിഡ രാഷ്‌ട്രീയ ഭൂമിയിൽ താമര വിരിയിക്കാൻ വേലെടുത്തിരിക്കുന്ന ബിജെപി അതിന്റെ അമരത്ത് നിൽക്കാനാണ് രജനികാന്തിനെ പരിഗണിക്കുന്നത്. ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി വഴി നടത്തിയ ചർച്ചകളുടെ ഫലമാണ് ശനിയാഴ്‌ച അമിത് ഷായുടെ ചെന്നൈ സന്ദർശനവും കൂടിക്കാഴ്‌ചയുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ബിജെപിയിലേക്ക് വരുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്‌തമായ മറുപടി രജനീകാന്ത് ഇതുവരെ നൽകിയിട്ടില്ല. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും പ്രശംസിച്ച് നിരവധി തവണ അദ്ദേഹം രംഗത്തെത്തിയിരുന്നു.
ഡിസംബർ ആറിന് അവസാനിക്കുന്ന രീതിയിൽ സംഘടിപ്പിച്ചിരുന്ന വേൽ യാത്രയുടെ സമാപനത്തിൽ രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം നടത്താനായിരുന്നു ബിജെപി ശ്രമം. തമിഴ്‌നാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ചർച്ചകളായിട്ടാണ് ശനിയാഴ്‌ച അമിത് ഷാ ചെന്നൈയിലെത്തുന്നത്. ഇതിനിടയിലാണ് രജനീകാന്തുമായുള്ള കൂടിക്കാഴ്‌ച. രജനീകാന്തിന്റെ പാർട്ടി പ്രവേശനം സാധ്യമായാൽ ദക്ഷിണേന്ത്യയിൽ കർണാടകക്ക് പുറത്തേക്കുള്ള ബിജെപിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ആക്കം കൂടും. തമിഴ് ഹൈന്ദവരുടെ ആരാധാനപാത്രമായ വേൽമുരുകനെ രാഷ്‌ട്രീയ പ്രതീകമാക്കാനാണ് തമിഴ്‌നാട്ടിൽ ബിജെപിയുടെ ശ്രമം. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു യോഗം ഡിസംബർ ആറിന് നടത്താനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.