അമരാവതി: ആന്ധ്രാപ്രദേശിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ചു അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം. മരിച്ചവരിൽ പാലസ എക്‌സ്‌പ്രസിന്റെ ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടുന്നു. അപകടത്തിൽ 25 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്‌സ്‌പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്‌ഥലത്താണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ പൊട്ടിയാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്‌സ്‌പ്രസ് ഇടിച്ചു കയറി. പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്.
അപകടത്തിന് കാരണം സിഗ്‌നൽ പിഴവാണോയെന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ അറിയിച്ചു. സ്‌ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്.
അപകടത്തിൽപ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്‌ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ടു റെയിൽവേ മന്ത്രിയിൽ നിന്ന് പ്രധാനമന്ത്രി റിപ്പോർട് തേടിയിട്ടുണ്ട്.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം