ശ്രീനഗർ: കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലിടത്തായി തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിൽ മൂന്ന് ഭീകരരെ വധിച്ചു. നാലു പേരെ അറസ്റ്റ് ചെയ്യുകയും വൻ ആയുധശേഖരം കണ്ടെടുക്കുകയും ചെയ്തു.
ഇന്നലെ വൈകീട്ടോടെ കുപ്‍വാര ജില്ലയിൽ നടന്ന അവസാന ഓപ്പറേഷനിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരർ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇവരിൽ ഒരാൾ ലഷ്‌കർ കമാൻഡറായ നസീറുദ്ധീൻ ലോൻ ആണ് എന്ന് പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഏപ്രിൽ 18ന് സോൻപോരിൽ 3 സിആർപിഎഫ് ജവാന്മാരും മെയിൽ ഹന്ദ്വാരയിൽ വെച്ച് 3 ജവാന്മാരും കൊല്ലപ്പെട്ട ആക്രമണങ്ങളുടെ സൂത്രധാരൻ ഇയാളാണെന്ന് ജമ്മു കശ്മീർ പോലീസിലെ ഇൻസ്‌പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
ജമ്മു കശ്മീർ പോലീസും, സിആർപിഎഫും, 32 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഭീകരരെ കണ്ടെത്തിയത്. മേഖലയിലെ തീവ്രവാദി സാന്നിധ്യം വളരെയധികം വർദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ഓപ്പറേഷൻ.
ഷോപിയാൻ ജില്ലയിൽ വെച്ച് നടന്ന മറ്റൊരു ഓപ്പറേഷനിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. താലിബ് ഹുസൈൻ മിർ എന്ന് പേരുള്ള ഇയാൾ ഹിസ്‌ബുൾ മുജാഹിദീൻ പ്രവർത്തകനാണ്. പ്രദേശത്ത് രണ്ടിലധികം ഭീകരന്മാർ കുടുങ്ങിയിരുന്നെങ്കിലും അവർ രക്ഷപെട്ടതായാണ് സൂചന. സംയുക്ത സംഘം തിരച്ചിൽ നടത്തുമ്പോൾ ഭീകരർ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ താലിബിനെ വധിക്കുകയായിരുന്നു.
ഇതിനു പുറമേ മറ്റ് രണ്ടിടങ്ങളിലായി സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ നാലു പേരെ അറസ്റ്റ് ചെയ്യുകയും വൻ ആയുധശേഖരം കണ്ടെടുക്കുകയും ചെയ്തു.